യാതൊരു ഉത്തരവാദിത്വവുമില്ല; സമൂഹമാധ്യമങ്ങൾക്കെതിരെ സുപ്രീംകോടതി


ന്യൂഡൽഹി: സമൂഹമാധ്യമങ്ങൾക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. ഒരു ഉത്തരവാദിത്വവുമില്ലാതെയാണ് വെബ്പോർട്ടലുകൾ വാർത്ത നൽകുന്നത്. ചില മാധ്യമങ്ങളിലെ വാർത്തകൾ വർഗീയ ചുവയുള്ളവയാണ്. ഇത് രാജ്യത്തിന്‍റെ പേര് കളങ്കപ്പെടുത്തുമെന്നും ചീഫ് ജസ്റ്റീസ് എൻ.വി രമണ പറഞ്ഞു. കോവിഡ് പരത്തിയത് തബ്‌ലീഗ് സമ്മേളനമാണെന്ന റിപ്പോർട്ടുകൾ ചോദ്യം ചെയ്ത് മുസ്‌ലിം സംഘടനകൾ നൽകിയ ഹർജിയിലായിരുന്നു കോടതിയുടെ വിമർശനം. യൂട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവയുടെ പേരെടുത്തു പറഞ്ഞ ചീഫ് ജസ്റ്റീസ് ഇവ‍യിലൂടെ വാർത്ത നൽകുന്നത് യാതൊരു ഉത്തരവാദിത്തമില്ലാതെയാണെന്നും വിമർശിച്ചു. പ്രശ്നം ഇതാണ്, ഒരു വിഭാഗം മാധ്യമങ്ങൾ വർഗീയ കോണിലൂടെയാണ് രാജ്യത്തെ എല്ലാത്തരം സംഭവങ്ങളെയും ചിത്രീകരിക്കുന്നത്. ആത്യന്തികമായി രാജ്യത്തിന് ഇത് ചീത്തപ്പേരുണ്ടാക്കുകയാണ് ചെയ്യുന്നത്. ഈ പോർട്ടലുകൾ വർഗീയത മാത്രമല്ല കഥകൾ മെനഞ്ഞുണ്ടാക്കുകയും ചെയ്യുമെന്ന് കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. ഇവ വ്യാജ വാർത്തകൾപോലും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാധാരണ ജനങ്ങളോടോ, കോടതിയോടോ പോലും സാമൂഹ്യ മാധ്യമ കമ്പനികൾ പ്രതിബദ്ധത കാട്ടുന്നില്ല. കരുത്തരായ ആളുകളോട് മാത്രമാണ് അവര്‍ പ്രതികരിക്കുന്നത്. എന്തും പറയാനുള്ളത് അവകാശമെന്നാണ് ഈ കമ്പനികൾ പറയുന്നതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed