ബലാത്സംഗക്കേസ് അട്ടിമറിക്കാൻ എം സി ജോസഫൈൻ ഇടപെട്ടതായി വെളിപ്പെടുത്തൽ
തൃശ്ശൂർ : മുൻ വനിത കമ്മീഷൻ അദ്ധ്യക്ഷ എം.സി ജോസഫൈനെതിരെ നിർണായക വെളിപ്പെടുത്തലുമായി അത്‌ലറ്റ് മയൂഖ ജോണി. ബലാത്സംഗ കേസിലെ പ്രതിയ്ക്ക് വേണ്ടി ജോസഫൈൻ ഇടപെട്ടതായി മയൂഖ ജോണി പറഞ്ഞു. തൃശ്ശൂരിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലായിരുന്നു നിർണായക വെളിപ്പെടുത്തൽ.
മയൂഖ ജോണിയുടെ സുഹൃത്തായ കൊല്ലം സ്വദേശിനിയാണ് ബലാത്സംഗത്തിന് ഇരയായത്. 2016 ലായിരുന്നു സംഭവം. മുരിങ്ങൂർ സ്വദേശി ചുങ്കത്ത് ജോൺസൺ ആണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ആരും ഇല്ലാത്ത നേരത്ത് വീട്ടിൽ എത്തിയ ഇയാൾ ബലാത്സംഗം ചെയ്യുകയായിരുന്നു. ഭീഷണിപ്പെടുത്തി നഗ്ന ചിത്രങ്ങളും ഇയാൾ പകർത്തി. എന്നാൽ അപ്പോൾ പെൺകുട്ടി പരാതി നൽകിയില്ല.
പിന്നീട് 2018ൽ പെൺകുട്ടി വിവാഹം ചെയ്തു. പിന്നീടും ശല്യം തുടർന്നപ്പോൾ തൃശ്ശൂർ റൂറൽ എസ്പിയ്ക്ക് പരാതി നൽകുകയായിരുന്നു. ഇയാൾ പെൺകുട്ടിയുടെ ഭർതൃവീടിന്റെ പരിസരത്ത് അപവാദ നോട്ടീസ് പ്രചരിപ്പിച്ചതായും മയൂഖ ജോണി പറഞ്ഞു.
പരാതിയുമായി മുന്നോട്ട് പോകുന്നതിൽ തൃശ്ശൂർ റൂറൽ എസ്പി വലിയ പ്രോത്സാഹനം നൽകിയിരുന്നു. എന്നാൽ പിന്നീട് നിരുത്സാഹപ്പെടുത്തി. അടുത്തിടെയാണ് സംഭവത്തിൽ മുൻ വനിതാ കമ്മീഷൻ അദ്ധ്യക്ഷ ഇടപെട്ടതായി വ്യക്തമായത്. കേസ് എടുക്കരുതെന്ന് ജോസഫൈൻ ആവശ്യപ്പെട്ടു. മുൻ മന്ത്രിയുടെ ഓഫീസും സംഭവത്തിൽ ഇടപെട്ടതായും മയൂഖ ജോണി വ്യക്തമാക്കി.

