നെന്മാറ ഇരട്ടക്കൊലക്കേസ്; പ്രതി ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച പ്രഖ്യാപിക്കും
ഷീബ വിജയൻ
പാലക്കാട്: കേരളം ഏറെ ചർച്ച ചെയ്ത നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി പ്രസ്താവിക്കും. വിധി പറയുന്നതിന് മുന്നോടിയായി ജില്ലാ നിയമസഹായ വേദി തയ്യാറാക്കിയ മിറ്റിഗേഷൻ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു.
പ്രതിക്ക് കടുത്ത മാനസിക സമ്മർദ്ദമുണ്ടെന്നും അതിനാൽ വധശിക്ഷ നൽകരുതെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. എന്നാൽ പ്രതിക്ക് മാനസിക പ്രശ്നങ്ങളൊന്നുമില്ലെന്ന ജില്ലാ സൈക്കോളജിസ്റ്റിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ഈ വാദം നിരാകരിക്കുകയും പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മുൻപ് അയൽവാസിയായ സജിതയെ കൊലപ്പെടുത്തിയ കേസിൽ ഇരട്ട ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നതിനിടെ ജാമ്യത്തിലിറങ്ങിയാണ് ചെന്താമര വീണ്ടും കൊലപാതകം നടത്തിയത്. അയൽവാസിയായ സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയ കേസിനാണ് ഇപ്പോൾ വിധി വരാനിരിക്കുന്നത്.
dfsadfsdsf

