വ്യാജ ഡോക്ടർ പിടിയിൽ; ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തത് ആറ് മാസം


ആലപ്പുഴ; പൂച്ചാക്കലിലെ സ്വകാര്യ ആശുപത്രിയിൽ ആറുമാസം ജോലി ചെയ്ത വ്യാജ ഡോക്ടറെ പുനലൂരിലെ ആശുപത്രിയിൽ ജോലിക്കു കയറി രണ്ടു ദിവസം കഴിഞ്ഞപ്പോൾ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കന്യാകുമാരി സ്വദേശി എൻ. ബിനുകുമാറിനെയാണ് പൂച്ചാക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. 2020 ഡിസംബർ മുതൽ പൂച്ചാക്കൽ ആശുപത്രിയിൽ ഡോക്ടറായി ജോലി നോക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം സ്വദേശിനിയായ ഡോക്ടർ ബബിതയുടെ പരാതിയെ തുടർന്ന് രണ്ട് മാസമായി പോലീസ് ഇയാളെ തേടുകയായിരുന്നു. ഡോ.ബബിതയുടെ റജിസ്റ്റർ നമ്പർ ഉപയോഗിച്ചു വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്.


പ്ലസ് ടു യോഗ്യതയുള്ള ബിനുകുമാർ കൊല്ലം അസീസിയ മെഡിക്കൽ കോളജിൽ പഠിച്ചെന്ന വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയാണ് ആശുപത്രികളിൽ ജോലി ചെയ്തുവന്നത്. തൻ്റെ സർട്ടിഫിക്കറ്റ് ദുരുപയോഗം ചെയ്യുന്നതായറിഞ്ഞ ഡോ.ബബിത ഏപ്രിലിൽ ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്കു പരാതി നൽകി. ഇതറിഞ്ഞ ബിനു കുമാർ ഒരു മാസം മുൻപ് പൂച്ചാക്കലിൽ നിന്ന് കടന്ന് കളഞ്ഞു. മൊബൈൽ ടവർ കേന്ദ്രികരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പുനലൂർ സ്വകാര്യ ആശുപത്രിയിൽ ബിനു കുമാർ ജോലിയിൽ പ്രവേശിച്ചതായി കണ്ടെത്തിയത്. പുനലൂർ പോലീസിന്റെ സഹായത്തോടെ ഇന്നലെ ഉച്ചയ്ക്ക് അറസ്റ്റ് ചെയ്യുകയായിരുന്നു. ചിറയിൻകീഴുള്ള സ്വകാര്യ ആശുപത്രിയിൽനിന്നു ഡോ.ബബിതയുടെ സർട്ടിഫിക്കറ്റ് എടുത്തുകൊണ്ടുപോയി തിരുത്തിയാണ് വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയത്. ബിനുകുമാറിനെ പൂച്ചാക്കലിൽ എത്തിച്ചു തെളിവെടുപ്പു നടത്തി

You might also like

  • Lulu Exchange
  • Straight Forward

Most Viewed