മാർട്ടിൻ ജോസഫ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി: ഫാഷൻ ഡിസൈനറായ യുവതിയെ ഫ്ളാറ്റിൽ തടഞ്ഞുവച്ച് ക്രൂര പീഡനങ്ങൾക്കിരയാക്കിയ കേസിൽ മുഖ്യപ്രതിയായ തൃശൂർ പുറ്റേക്കര പുലിക്കോട്ടിൽ വീട്ടിൽ മാർട്ടിൻ ജോസഫ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഇന്നു രാവിലെ ഹർജി പരിഗണിച്ചപ്പോഴാണു കോടതി ഹർജി തള്ളിയത്. ലൈംഗിക പീഡനങ്ങൾക്കിരയാക്കിയ പ്രതി ചിത്രങ്ങൾ പകർത്തിയെന്നും ഇവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചെന്നുമാണു യുവതി നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്.
ഇതേത്തുടർന്ന് മാർട്ടിന്‍ നൽകിയ മുന്‍കൂർ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മേയ് 18ന് തള്ളിയിരുന്നു. തുടർന്നാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച കോടതി പോലീസിന്‍റെ വിശദീകരണം തേടിയിരുന്നു. മുൻകൂർ ജാമ്യത്തെ എതിർത്ത പോലീസ് വിശദമായ റിപ്പോർട്ടും സമർപ്പിച്ചിരുന്നു. ഒളിവിലായിരുന്ന മാർട്ടിനെ തൃശൂരിൽ കിരാലൂരിൽ നിന്നും പോലീസ് വ്യാഴാഴ്ച വൈകിട്ട് അറസ്റ്റ് ചെയ്തിരുന്നു. ജോസ് എന്നയാളുടെ വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുടുക്കിയത്. ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ചതിന് മൂന്ന് സുഹൃത്തുക്കളും അറസ്റ്റിലായിട്ടുണ്ട്.
