എൽഡിഎഫ് മൂന്നാം തവണയും അധികാരത്തിൽ വരും; യുഡിഎഫ് തകർച്ചയുടെ പാതയിലെന്ന് എം.വി. ഗോവിന്ദൻ
ശാരിക:
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാം തവണയും എൽഡിഎഫ് വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എൽഡിഎഫിന്റെ തുടർഭരണത്തിലൂടെ മാത്രമേ സംസ്ഥാനത്തെ എല്ലാ രംഗത്തും പുരോഗതിയിലെത്തിക്കാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽഡിഎഫിന്റെ തുടർഭരണം ചരിത്ര സംഭവമായി മാറും. തുടർ ഭരണമെന്നത് ആർക്കെങ്കിലും മുഖ്യമന്ത്രിയാകാനോ മന്ത്രിയാകാനോ അല്ല, മറിച്ച് കേരളത്തെ നവകേരളമാക്കാനും അതുവഴി സമസ്ത മേഖലകളിലും പുരോഗതിയിൽ എത്തിക്കുന്നതിനുമാണെന്ന് ഇഎംഎസ് അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
അതേസമയം, തമ്മിലടിച്ച് തകരുന്ന കോൺഗ്രസിനെയും യുഡിഎഫിനെയും ജനങ്ങൾ തിരസ്കരിക്കുമെന്നും ഗോവിന്ദൻ പരിഹസിച്ചു. സ്ഥാനാർത്ഥിപ്പട്ടികയിൽ കടന്നുകൂടാനുള്ള അടിയാണ് കോൺഗ്രസിൽ നടക്കുന്നത്. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയം അവർക്ക് തന്നെ എതിരാകും. കേരളത്തിലെ ജനങ്ങൾ പ്രതിപക്ഷത്തിനെതിരെ വിധിയെഴുതുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന് നിലവിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ കഴിഞ്ഞിട്ടില്ല. എംപിമാരെ മത്സരിപ്പിക്കുന്ന കാര്യത്തിലും അവർക്കിടയിൽ തർക്കം നിലനിൽക്കുന്നുണ്ട്.
കോൺഗ്രസും യുഡിഎഫും വലിയ ആത്മവിശ്വാസത്തോടെയായിരുന്നു തെരഞ്ഞെടുപ്പിനെ കണ്ടത്. ബലാബലമാകും എന്നൊക്കെ കരുതിയെങ്കിലും പട പാളയത്തിൽ തന്നെയാണെന്ന് ഇപ്പോഴാണ് മനസിലായത്. കോൺഗ്രസിന്റെ വലിയ രീതിയിലുള്ള തകർച്ചയ്ക്ക് തുടക്കംകുറിക്കുന്നതാകും ഇത്തവണത്തെ സ്ഥാനാർത്ഥി നിർണയമെന്നും ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.
dfdsfds



