കേരളത്തിൽ കോൺഗ്രസിന്റെ മുഖ്യശത്രു ഇടതുപക്ഷം; ദേശീയ തലത്തിൽ ബിജെപി: കെ.സുധാകരൻ

തിരുവനന്തപുരം: കേരളത്തിൽ കോൺഗ്രസിന്റെ മുഖ്യശത്രു ഇടതുപക്ഷമാണെന്നും പോരാട്ടം ഇടതുപക്ഷത്തിന് എതിരായാണെന്നും കെ.സുധാകരൻ. കേരളത്തിൽ ബിജെപി ദുർബലമാണെന്നും അതിനാൽ ബിജെപിയെ നേരിടേണ്ട ആവശ്യമില്ലെന്നും പക്ഷേ പാർലമെന്റിൽ ബിജെപിക്കെതിരെ മാത്രമാണ് താൻ സംസാരിക്കുന്നതെന്നും കെ.പി.സി.സി പ്രസിഡന്റ് വ്യക്തമാക്കി.
സിപിഎമ്മിനെതിരെ പറയുന്പോഴുണ്ടാകുന്നആർജ്ജവം ബിജെപിക്കെതിരെ പറയുന്പോൾ ഉണ്ടാകുന്നില്ല, ബിജെപിയിലേക്ക് പോകാനിരുന്ന നേതാവാണ് സുധാകരൻ തുടങ്ങി എം.എ ബേബി അടക്കമുള്ള ഇടതുപക്ഷത്തിന്റെ വിമർശനം ചൂണ്ടികാട്ടിയപ്പോഴാണ് കെ. സുധാകരന്റെ ഈ പ്രതികരണം. ഒരു പ്രമുഖ മാധ്യത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ തലത്തിൽ ബിജെപിയാണ് മുഖ്യശത്രു. പക്ഷേ ഞാനും എന്റെ പാർട്ടിയും പ്രവർത്തിക്കുന്ന സംസ്ഥാനം കേരളം ആണ്.കേരളത്തിൽ ബിജെപി ദുർബലരാണ്, ഒന്നും ചെയ്യാൻ കഴിയാത്ത അത്രയും അശക്തരാണെന്ന് തെളിയിച്ചില്ലേ. കേരളത്തിൽ ബിജെപി താഴോട്ടോ മേലോട്ടോ. വളരാത്തൊരു രാഷ്ട്രീയ പ്രസ്ഥാനത്തെയല്ല ലക്ഷ്യം വളർന്ന് പന്തലിച്ചു ഫാസിസത്തിലൂടെ ഒരു സംസ്ഥാനത്തെ അടക്കി ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് ഫാസിസത്തിനെതിരെയാണ് എന്റെ ആദ്യ പോരാട്ടം. കേരളത്തിലെ കോൺഗ്രസിലെ നിരവധി പ്രവർത്തകരെയാണ് വെട്ടി നുറുക്കി കൊന്ന് ജനാധിപത്യപരമായ സ്വാതന്ത്ര്യം നിഷേധിച്ച്ഫാസിസ്റ്റ് പ്രവണതയോടെ ഭരിക്കുന്ന ഇടതുപക്ഷമാണ് മുഖ്യശത്രു.
അവർക്കെതിരെയുള്ള പോരാട്ടമാണ് നന്പർ വൺ. ബിജെപി ദുർബലമാണ് അതിനാൽ ഇവിടെ പ്രസംഗിക്കേണ്ട കാര്യമില്ല. പാർലമെന്റിൽ ഞാൻ പ്രസംഗിക്കാറുണ്ട്. ആ പ്രസംഗത്തിന്റെ കോപ്പി കിട്ടും. അതൊന്നു കളക്ട് ചെയ്യാൻ എം.എ ബേബിയോട് ആവശ്യപ്പെടാം. അതല്ലെങ്കിൽ ഞാൻ തന്നെ അദ്ദേഹത്തിന് എത്തിച്ചുനൽകാം. പാർലമെന്റിൽ ഞാൻ ആർക്കെതിരെയാണ് സംസാരിക്കുന്നതെന്ന് എന്റെ പ്രസംഗം സാക്ഷിയാണ്. ബിജെപിക്കെതിരെ മാത്രമാണ് ഞാൻ സംസാരിക്കുന്നത്. അവിടെ സിപിഎമ്മിനെ പരാമർശിക്കാറില്ല. കാരണം അവിടെ അങ്ങനെയൊരു പ്രസ്ഥാനം ഇല്ല. പക്ഷേ കേരളത്തിൽ ശക്തരാണ്. ശക്തരായെടുത്ത് അവരെ എതിർക്കേണ്ടത് കോൺഗ്രസാണ്. കോൺഗ്രസിന്റെ ബാധ്യതയാണ്. അതല്ലെങ്കിൽ ഈ സംസ്ഥാനം തീർത്തും സിപിഎമ്മിന്റെ കയ്യിലേക്ക് പോകും.
ഞാൻ ബിജെപിയിലേക്ക് പോകും എന്ന് എപ്പോഴാണ് പറഞ്ഞതെന്ന് ആരോപണം ഉന്നയിച്ച ബേബിയായാലും മറ്റ് നേതാക്കളായാലും വ്യക്തമാക്കണം. ബിജെപിയിലേക്ക് പോകണമെങ്കിൽ എനിക്കാരുടെയും എൻഒസി വേണ്ട. പക്ഷേ അങ്ങനെയൊരു കാര്യം ചിന്തിച്ചിട്ട് പോലുമില്ലെന്ന് നിരവധി പ്രാവശ്യം പറഞ്ഞുകഴിഞ്ഞു. ഞാൻ കോൺഗ്രസിൽ ജനിച്ചവനാണ് കോൺഗ്രസിൽ വളർന്നവനാണ്. മരിച്ചു കിടക്കുന്പോൾ ത്രിവർണ പതാക പുതച്ചുകിടക്കണമെന്ന് ആഗ്രഹിക്കുന്നവനാണ്. ആ എന്നെ ആർഎസ്എസിന്റെ മേലങ്കിയണിയിക്കാൻ ശ്രമിക്കുന്നത് ആശങ്കയും ഭീരുത്വവുമാണ്. എന്നെപ്പോലെ ഒരു രാഷ്ട്രീയക്കാരനെ ഇല്ലാതാക്കാനുള്ള സിപിഎമ്മിന്റെ കുത്സിത ശ്രമമാണ് ഈ നുണപ്രചരണം. കെ. സുധാകരൻ വ്യക്തമാക്കി.