സീറ്റ് വിഭജനത്തിൽ എൻസിപി നേരിട്ടത് കടുത്ത അവഗണനയെന്ന് മാണി സി കാപ്പൻ

കോട്ടയം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് എൻ സി പിക്ക് സംസ്ഥാനത്ത് കടുത്ത അവഗണന നേരിട്ടുവെന്ന് വ്യക്തമാക്കി മാണി സി കാപ്പൻ എം എൽ എ. ഇതിൽ തങ്ങൾക്ക് ശക്തമായ പ്രതിഷേധമുണ്ടെന്നും അറിയിക്കേണ്ടയിടത്ത് അറിയിക്കുമെന്നും മാണി സി കാപ്പൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ പാലായിൽ ഒമ്പത് പഞ്ചായത്തിലും നഗരസഭയിലും തനിക്ക് ലീഡ് ലഭിച്ചിരുന്നു. അവിടെ ഇത്തവണ രണ്ട് സീറ്റ് മാത്രമാണ് നൽകിയത്. കടുത്ത അവഗണനയാണിത്. സംസ്ഥാനത്തുടനീളം നാന്നൂറോളം സീറ്റുകളിൽ മത്സരിച്ച എൻ സി പിക്ക് ഇത്തവണ 165 സീറ്റുകൾ മാത്രമാണ് നൽകിയതെന്നും മാണി സി കാപ്പൻ പറഞ്ഞു.
മുന്നണി മര്യാദയുടെ പേരിൽ തിരഞ്ഞെടുപ്പിന് മുമ്പ് എവിടെയും പ്രതിഷേധം അറിയിക്കുകയോ പരാതി പറയുകയോ ചെയ്‌തിട്ടില്ല. എൻ സി പിയോട് എൽ ഡി എഫ് നീതി പുലർത്തിയില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു.