പിണറായി വിജയന്റെ സ്വദേശത്തും വിദേശത്തുമുള്ള ആസ്തികൾ പരിശോധിക്കണം: കെ. സുരേന്ദ്രൻ
തിരുവനന്തപുരം: കേരളത്തിൽ പുറത്ത് വന്ന അഴിമതികളുടെ സൂത്രധാരനും അതിന്റെ പങ്ക് പറ്റിയിട്ടുള്ളതും മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ കുടുംബവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായി വിജയന്റെ സ്വദേശത്തും വിദേശത്തുമുള്ള ആസ്തികൾ സംബന്ധിച്ച് പരിശോധന നടത്താനുള്ള സമയമായിരിക്കുന്നു. സംസ്ഥാന ഭരണത്തിന്റെ മറവിൽ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത കൊള്ളയാണ് നടത്തിയിരിക്കുന്നത്.
പിണറായിയും കോടിയേരിയും അവരുടെ ബന്ധുക്കളും ബിനാമികളും വൻ രീതിയിൽ അനധികൃത സ്വത്ത് സന്പാദ്യം നടത്തിയിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സാന്പത്തിക ശക്തിയുള്ള മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറിയിരിക്കുന്നു. ഈ അനധികൃത സ്വത്ത് സന്പാദ്യം അന്വേഷിക്കണം. ഉയർന്നുവന്ന ആരോപണങ്ങൾ തള്ളികൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്ന സിപിഎം കേന്ദ്ര നേതൃത്വവും ഇതിൽ ഒരു പങ്കു പറ്റിയിട്ടുണ്ടോയെന്ന് സംശയിക്കുകയാണ്. അത് കൂടി അന്വേഷിക്കണം. നിർജീവാവസ്ഥയിൽ കേന്ദ്ര നേതൃത്വം ഇരിക്കുന്നത് കള്ളത്തരം മറച്ചുവെക്കാനാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
