പഞ്ചാബ് മുഖ്യമന്ത്രി ക്വാറന്‍റൈനിൽ
ചണ്ഡിഗഡ്: നിയമസഭാ സമ്മേളനത്തിൽ എത്തിയ എംഎൽഎമാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ക്വാറന്‍റൈനിൽ. ഏഴു ദിവസം വീട്ടിൽ ക്വാറന്‍റൈനിൽ പോകുകയാണെന്ന് അദ്ദേഹം അറിയിച്ചു. വിധാൻ സഭയിൽ പങ്കെടുത്ത കോൺഗ്രസ് എംഎൽഎമാരായ കുൽബിർ സിംഗ് സിറ, നിർമൽ സിംഗ് എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏകദിന നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ എംഎൽഎമാർക്ക് കോവിഡ് പരിശോധന വേണമെന്ന നിബന്ധനയുണ്ടായിരുന്നു. എന്നാൽ രോഗം സ്ഥിരീകരിക്കപ്പെട്ട രണ്ട് എംഎൽഎമാരും ആന്‍റിജൻ പരിശോധനയുടെ റിപ്പോർട്ടാണ് ഹാജരാക്കിയത്. ഇതിൽ ഇവർ നെഗറ്റീവായിരുന്നു. എന്നാൽ ആർടി-പിസിആർ പരിശോധനയിൽ അവർ പോസിറ്റീവ് ആകുകയും ചെയ്തു.
സമ്മേളനം നടക്കുമ്പോൾ സിറ മുഖ്യമന്ത്രിയുടെ കാൽവണങ്ങുന്നതിന്‍റെയും അമരീന്ദർ പുറത്തുതട്ടുന്നതിന്‍റെയും ചിത്രം പുറത്തുവന്നിരുന്നു. എംഎൽഎമാരുമായി അടുത്തിടപഴകേണ്ടിവന്നതിന്‍റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ക്വാറന്‍റൈനിൽ പ്രവേശിച്ചത്. പഞ്ചാബിലെ 29 എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും നിയമസഭാ സമ്മേളനത്തിനു മുൻപ് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

