രാജസ്ഥാനിലെ ബിജെപി എംഎൽഎമാരെ ഗുജറാത്തിലേക്ക് മാറ്റി
ജയ്പുർ: രാജസ്ഥാനിലെ രാഷ്ട്രീയ നാടകത്തിൽ വീണ്ടും ട്വിസ്റ്റ്. ബിജെപി തങ്ങളുടെ എംഎൽഎമാരെ ഗുജറാത്തിലേക്ക് മാറ്റി. 72 എംഎൽഎമാരിൽ 20 എംഎൽഎമാരെയാണ് ഗുജറാത്തിലെ ഹോട്ടലിലേക്ക് മാറ്റിയത്. 14 എംഎൽഎമാരെ വെള്ളിയാഴ്ച ഗാന്ധിനഗറിലേക്കും ആറ് എംഎൽഎമാരെ പോർബന്ദറിലേക്കുമാണ് മാറ്റിയത്. രാജസ്ഥാൻ മുഖ്യമന്ത്രിയായിരുന്ന വസുന്ദര രാജെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റിയതായി രാജെ പരാതി നൽകിയതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ പാർട്ടിയിൽ ആഭ്യന്തരപ്രശ്നങ്ങൾ ഇല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സതീഷ് പൂനിയ പറഞ്ഞു.
അശോക് ഗെഹ്ലോട്ട് സർക്കാർ വിശ്വാസവോട്ട് തേടാൻ ഒരുങ്ങുന്നതിനിടെയാണ് ബിജെപിയുടെ നീക്കം. ആഗസ്റ്റ് 14നാണ് രാജസ്ഥാനിൽ നിയമസഭ സമ്മേളനം നടക്കാനിരിക്കുന്നത്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ ഉപമുഖ്യമന്ത്രിയായിരുന്നു സച്ചിൻ പൈലറ്റ് രംഗത്തെത്തിയതോടെയാണ് രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. അശോക് ഗെഹ്ലോട്ട് തനിക്കൊപ്പമുള്ള എംഎൽഎമാരെ റിസോർട്ടിൽ പാർപ്പിച്ചിരുന്നു. പൈലറ്റും തനിക്കൊപ്പമുള്ള എംഎൽഎമാരെ റിസോർട്ടിൽ പാർപ്പിച്ചിരിക്കുകയാണ്.



