രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതിയും തള്ളി
ന്യൂഡൽഹി: നഗ്ന ശരീരത്തിൽ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ചെന്ന കേസിൽ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതിയും തള്ളി. നേരത്തെ ഹൈക്കോടതിയും രഹ്നയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. രഹന ഫാത്തിമയ്ക്കെതിരെ പോക്‌സോ നിയമ പ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കുമെന്ന പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്തായിരുന്നു നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യം നിരസിച്ചത്. തുടർന്നാണ് രഹ്ന സുപ്രീം കോടതിയെ സമീപിച്ചത്.
നഗ്‌ന ശരീരത്തിൽ കുട്ടികളെക്കൊണ്ട് ചിത്രങ്ങൾ വരപ്പിച്ചു എന്നാണ് രഹനക്കെതിരെ ചുമത്തിയിരിക്കുന്ന കേസ്. പോക്‌സോ വകുപ്പും ചുമത്തിയിരുന്നു. തിരുവല്ല, എറണാകുളം സൗത്ത് േസ്റ്റഷനുകളിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ 67 വകുപ്പ് പ്രകാരവും കുട്ടികളെ ദുരുപയോഗം ചെയ്തതിന് ബാലനീതി നിയമത്തിലെ 75 വകുപ്പു പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മുന്നില്‍ ശരീര പ്രദർശനം നടത്തുന്നതും പ്രചരിപ്പിക്കുന്നതും പോക്‌സോ നിയമപ്രകാരം കുറ്റകരമാണന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവല്ല സ്വദേശിയായ അഭിഭാഷകൻ പൊലീസിൽ പരാതി നൽകിയത്.




