പെരുമ്പാവൂരിൽ യുവതിയെ കൊന്നത് പീഡനത്തിന് ശേഷം; അസം സ്വദേശിയുടെ തിരിച്ചറിയൽ രേഖ വ്യാജം
കൊച്ചി: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളിയ യുവതിയെ തലയ്ക്കടിച്ച് കൊന്നത് പീഡനത്തിനിരയാക്കിയ ശേഷം. പെരുമ്പാവൂര്‍ സര്‍ക്കാര്‍ ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളിന് സമീപമുള്ള ഹോട്ടലിന്‍റെ ഇടവഴിയില്‍ വച്ച് കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെയാണ് കൊലപാതകം നടന്നത്. പെരുമ്പാവൂര്‍ തുരുത്തി സ്വദേശി ദീപയാണ് മരിച്ചത്. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പോലീസ് ദൃശ്യങ്ങൾ ശേഖരിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇതര സംസ്ഥാന തൊഴിലാളിയായ അസം സ്വദേശി ഉമറലിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ഒപ്പമെത്തിയ യുവതിയെ ഉമറലി ബലാത്‍സംഗം ചെയ്ത ശേഷം സമീപത്തുണ്ടായിരുന്ന തൂമ്പ ഉപയോഗിച്ച് തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഈ ദൃശ്യങ്ങളെല്ലാം സമീപത്തെ ഹോട്ടലിലെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കൊലപാതകത്തിന് ശേഷം തിരികെ പോകാൻ തുടങ്ങിയ ഉമർ അലി സി.സി.ടി.വി ക്യാമറയും തല്ലിപ്പൊട്ടിച്ചിരുന്നു. രാവിലെ ഹോട്ടൽ തുറക്കാൻ എത്തിയ ജീവനക്കാരാണ് യുവതിയുടെ മൃതദേഹം കണ്ടത്. നഗ്നമായ നിലയിലായിരുന്നു സ്ത്രീയുടെ മൃതദേഹം. ബലാത്സംഗത്തിന് ശേഷമാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് വിശദീകരിക്കുന്നത്. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞ പോലീസിന് മൂന്ന് മണിക്കൂറിനകം ഉമർ അലിയെ പിടികൂടാനായി. അസം സ്വദേശിയായ ഉമറലി പെരുമ്പാവൂരിൽ നിർമ്മാണ തൊഴിലാളിയാണെന്ന് പോലീസ് പറഞ്ഞു. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. ഇയാളുടെ തിരച്ചറിയൽ രേഖകൾ വ്യാജമാണോയെന്നും പോലീസ് സംശയിക്കുന്നു.

