തൃണമൂൽ കോൺഗ്രസിൽ വൻ പൊളിച്ചെഴുത്ത്: ബംഗാളിലെ മുഴുവൻ കമ്മിറ്റികളും മമത ബാനർജി പിരിച്ചുവിട്ടു
ഷീബ വിജയൻ
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ പിടിച്ചുലയ്ക്കുന്ന കടുത്ത ആഭ്യന്തര കലഹങ്ങൾക്കിടയിൽ പാർട്ടിയിൽ അപ്രതീക്ഷിത പൊളിച്ചെഴുത്തുമായി മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിലെ മുഴുവൻ പാർട്ടി കമ്മിറ്റികളും വിദ്യാർത്ഥി-യുവജന സംഘടനകൾ ഉൾപ്പെടെയുള്ള എല്ലാ പോഷക സംഘടനകളും അടിയന്തര പ്രാബല്യത്തോടെ പിരിച്ചുവിട്ടതായി പാർട്ടി നേതൃത്വം അറിയിച്ചു. പാർട്ടിയെ അടിമുടി പുനഃസംഘടിപ്പിക്കുന്നതിന്റെയും വിഘടിച്ചുനിൽക്കുന്ന ഘടകങ്ങളെ ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് ഈ അടിയന്തര നടപടി.
നിയമസഭയിലെ പ്രതിപക്ഷ നേതാവായി ശോഭൻദേബ് ചത്തോപാധ്യായെ മമത ബാനർജി നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട് പാർട്ടിയിൽ വലിയ ഭിന്നത രൂപപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് രണ്ട് എംഎൽഎമാരെ തൃണമൂൽ പുറത്താക്കുകയും ചെയ്തു. ഇതോടെ പാർട്ടിയിൽ വിമത നീക്കം ശക്തമാവുകയും, വിമത പക്ഷത്തിന് 80 ഓളം തൃണമൂൽ എംഎൽഎമാരിൽ ഭൂരിഭാഗത്തിന്റെയും പിന്തുണയുണ്ടെന്ന സൂചനകൾ പുറത്തുവരുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കടുത്ത അച്ചടക്ക നടപടികളിലേക്ക് പാർട്ടി നീങ്ങിയത്. വരും ദിവസങ്ങളിൽ പുതിയ ഭാരവാഹികളെ ഉൾപ്പെടുത്തി മാതൃസംഘടനയും പോഷക സംഘടനകളും പുനഃസംഘടിപ്പിക്കുമെന്ന് പാർട്ടി ഔദ്യോഗിക എക്സ് (ട്വിറ്റർ) ഹാൻഡിലിലൂടെ വ്യക്തമാക്കുകയായിരുന്നു.
adsdas

