ജോളിയെയും കൂട്ടുപ്രതികളെയും തെളിവെടുപ്പിനായി പൊന്നാമറ്റത്തെത്തിച്ചു
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ തെളിവെടുപ്പിനായി പൊന്നാമറ്റത്തെത്തിച്ചു ജോളിക്കൊപ്പം അറസ്റ്റിലായ പ്രജികുമാറിനെയും മാത്യുവിനെയും പൊന്നാമറ്റത്തെത്തിച്ചിട്ടുണ്ട്. ജനക്കൂട്ടത്തിന്‍റെ പ്രതിഷേധം ഭയന്ന് വലിയ സുരക്ഷയാണ് പോലീസ് ഇവിടെ ഒരുക്കിയിരിക്കുന്നത്.കൊലനടത്താനായി ജോളി ഉപയോഗിച്ച സയനൈഡ് കണ്ടെത്താനാണ് പോലീസ് പ്രധാനമായും ശ്രമിക്കുന്നത്. സയനൈഡ് പൊന്നാമറ്റം വീട്ടിൽ ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്നാണ് ചോദ്യം ചെയ്യലിൽ ജോളി നൽകിയ മൊഴി. ജോളി ജോലി ചെയ്തതെന്ന് അവകാശപ്പെട്ട എൻഐടി കാമ്പസിനു സമീപമുള്ള ഫ്ളാറ്റിലും തെളിവെടുപ്പ് നടത്തും. ഇവിടെ ഇവർ താമസിച്ചിരുന്നതായാണ് വിവരം. ഈ മാസം 16 വരെയാണ് ജോളിയെയും കൂട്ടുപ്രതികളെയും താമരശേരി ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി കസ്റ്റഡിയില്‍ വിട്ടത്. 11 ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടതെങ്കിലും ഏഴ് ദിവസത്തേക്കാണ് അനുവദിച്ചത്. ജോളിക്ക് സയനൈഡ് എത്തിച്ചു നല്‍കിയതിന് അറസ്റ്റിലായ മാത്യുവിന്‍റെയും പ്രജുകുമാറിന്‍റെയും ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി അവരെയും കസ്റ്റഡിയില്‍ വിട്ടത്.
അതേസമയം അറസ്റ്റിലായ നാള്‍ മുതല്‍ ഒരേ വസ്ത്രം തന്നെ അണിഞ്ഞ ജോളിക്ക് ആശ്വാസം പകര്‍ന്നു വടകര പോലീസ്. ഇന്നു രാവിലെ വടകരയിലെ പോലീസുകാര്‍ പുതുവസ്ത്രം വാങ്ങി നല്‍കുകയായിരുന്നു. മുഷിഞ്ഞ വസ്ത്രമാണ് ആറു ദിവസവും ജോളി അണിഞ്ഞത്. സാധാരണ നിലയില്‍ പ്രതികളുടെ ബന്ധുക്കളാണ് വസ്ത്രം എത്തിക്കാറെങ്കില്‍ ജോളിയുടെ കാര്യത്തില്‍ ഇതുണ്ടായില്ല. കഴിഞ്ഞ ശനിയാഴ്ച റിമാൻഡിലായ ജോളി അടുത്ത ദിവസം തന്നെ ജയിലിലെ ഫോണില്‍ ബന്ധുക്കളെ വിളിച്ച് വസ്ത്രത്തിന് ആവശ്യപ്പെട്ടിരുന്നെങ്കിലും ആരും എത്തിയിരുന്നില്ല. തുടര്‍ന്നാണ് പോലീസുകാര്‍ പുതുവസ്ത്രം എത്തിച്ചുകൊടുത്തത്.

