കൂടത്തായിയില്‍ ആറു പേരും മരിച്ചത് വിഷം ഉള്ളില്‍ചെന്ന് ; റോയിയുടെ ഭാര്യ ജോളി കുറ്റം സമ്മതിച്ചു


കോഴിക്കോട് : കൂടത്തായിയില്‍ ഒരേ കുടുംബത്തിലെ ആറുപേര്‍ സമാനമായ സാഹചര്യത്തില്‍ മരണമടഞ്ഞ സംഭവത്തില്‍ മരിച്ച റോയിയുടെ ഭാര്യ ജോളി കുറ്റസമ്മതം നടത്തിയതായി പോലീസ്. ആറു പേരുടേയും മരണം ശരീരത്തില്‍ വിഷാംശം കലര്‍ന്നതിനെ തുടര്‍ന്നായിരുന്നെന്നും എല്ലാവരുടേയും ശരീരത്തില്‍ നിന്നും ചെറിയ അളവില്‍ സയനൈഡിന്റെ അംശം കണ്ടെത്തിയതായും പോലീസ് പറഞ്ഞു. കുറ്റസമ്മതം നടത്തിയ ജോളിയെ ഏതു സമയവും അറസ്റ്റ് ചെയ്‌തേക്കാമെന്നാണ് പോലീസ് നല്‍കുന്ന സൂചന.

ആറു പേരുടേയും മരണത്തില്‍ തനിക്ക് പങ്കുണ്ടെന്ന് ജോളി പോലീസിനോട് പറഞ്ഞു. ചെറിയതോതില്‍ സയനൈഡ് ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കിയാണ് കൃത്യം നടത്തിയതെന്ന് ജോളി സമ്മതിച്ചതായിട്ടാണ് സൂചന. മൃതദേഹം പുറത്തെടുത്ത് രാസപരിശോധനയ്ക്ക് നല്‍കിയതിന് പിന്നാലെയാണ് ജോളി കുറ്റസമ്മതം നടത്തിയത്. ജോളിക്കൊപ്പം കൃത്യത്തില്‍ ഒപ്പം നിന്ന സയനൈഡ് നല്‍കിയ ആളെക്കുറിച്ചും വ്യാജ വില്‍പ്പത്രം തയ്യാറാക്കാന്‍ സഹായിച്ച ആളിലേക്കും അന്വേഷണം നീങ്ങിയേക്കും. വീടും പരിസരങ്ങളും പോലീസ് നിരീക്ഷണത്തിലാണ്.
 കൂടത്തായി സംഭവത്തില്‍ ആറു പേരുടെയും മരണം വിഷം ഉള്ളില്‍ ചെന്നാണെന്നും കൊലപാതകം നടത്തിയത് ബന്ധുവായ യുവതിയാണെന്നും കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതി ജോളിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. രാവിലെ ഒമ്പതു മണിയോടെ രണ്ടു വനിതാപോലീസ് അടക്കം അഞ്ചംഗ പോലീസ് വീട്ടിലെത്തി ഭര്‍ത്താവ് ഷാജിയുമായി സംസാരിച്ച ശേഷം ജോളിയെ കൊണ്ടു പോകുകയായിരുന്നു. വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നാണ് സൂചനകള്‍.

സയനൈഡ് എത്തിച്ചു നല്‍കിയ ആളെക്കുറിച്ചും ഭൂമി തട്ടിയെടുക്കാന്‍ വ്യാജരേഖ ചമച്ച ആളെക്കുറിച്ചും വിവരം കിട്ടിയിട്ടുണ്ടെങ്കിലൂം കേസ് ഇത്ര വര്‍ഷങ്ങള്‍ പിന്നിട്ടതിനാല്‍ മാപ്പുസാക്ഷിയാക്കിയേക്കുമെന്നുമാണ് വിവരം. എല്ലാ മരണങ്ങള്‍ നടക്കുമ്പോഴും ജോളിയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു എന്നതാണ് പോലീസ് ശ്രദ്ധിച്ച പ്രധാന കാര്യം. എല്ലാവരുടേയും മരണം വിഷം ഉള്ളില്‍ ചെന്നായിരുന്നെന്ന് കണ്ടെത്തുകയും കൊല്ലപ്പെട്ടവരുടെ സ്വത്ത് തട്ടിയെടുക്കാന്‍ ജോളി വ്യാജരേഖ ചമയ്ക്കാന്‍ ശ്രമിച്ചതായും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജോളിയെ സംശയിക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. ഇന്നലെ രാത്രിയാണ് താനാണ് ആറു പേരെയും കൊലപ്പെടുത്തിയതെന്ന് ജോളി പോലീസിന് മൊഴി നല്‍കിയത്്. ജോളി നേരത്തേ മാനസീകാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും ആത്മഹത്യാശ്രമം നടത്തുകയും ചെയ്തിരുന്നതായി വിവരമുണ്ട്. മരണമടഞ്ഞ റോയിയുടെ അനുജന്‍ റോജോയുടെ സംശയമാണ് കൊലപാതകം ചുരുളഴിയുന്നതിലേക്ക് നീങ്ങിയത്.

അമേരിക്കയില്‍ താമസിച്ചിരുന്ന റോജോ അടുത്തിടെ നാട്ടിലെത്തുകയും താമരശ്ശേരി പോലീസില്‍ വിവരാവകാശ രേഖ പ്രകാരം വിവരങ്ങള്‍ തേടുകയൂം ചെയ്തിരുന്നു. പിന്നീട് റൂറല്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ആദ്യം ഒരു സ്വത്തു തര്‍ക്കം എന്ന രീതിയില്‍ അന്വേഷിച്ച പോലീസ് പിന്നീട് കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴായിരുന്നു സമാനമായ രീതിയിലുള്ള മരണങ്ങള്‍ സംശയാസ്പദ സാഹചര്യം ഉണ്ടെന്ന് മനസ്സിലാക്കിയത്. മരണമടഞ്ഞ റോയിയുടെ പിതൃസഹോദര പുത്രനായ ഷാജു സ്‌കറിയയുടെ ഭാര്യയും കുഞ്ഞും മരിക്കുകയും പിന്നീട് ജോളിയും ഷാജുവും വിവാഹിതരാകുകയും ചെയ്യുകയുമായിരുന്നു. 2016 ല്‍ റോയി മരണമടഞ്ഞതിന് ശേഷം 2017 ലായിരുന്നു ഷാജുവും ജോളിയൂം വിവാഹിതരായത്.

article-image

തന്റെ സൈ്വര്യജീവിതത്തിന് തടസ്സമായ എല്ലാവരേയും തന്നെ സംശയിച്ച എല്ലാവരേയും ജോളി പലപ്പോഴായി ഗൂഡമായി കൊലപ്പെടുത്തുകയായിരുന്നു. ആര്‍ക്കും സംശയം തോന്നാത്ത വിധം പല വര്‍ഷങ്ങളിലായിട്ടായിരുന്നു കൊലപാതകം.

വിദ്യാഭ്യാസ വകുപ്പ് മുന്‍ ഉദ്യോഗസ്ഥന്‍ ടോം തോമസ്, ഭാര്യ റിട്ട. അധ്യാപിക അന്നമ്മ, മകന്‍ റോയ്, അന്നമ്മയുടെ സഹോദരനും വിമുക്ത ഭടനുമായ മാത്യു മഞ്ചാടിയില്‍, ടോം തോമസിന്റെ സഹോദരപുത്രനായ ഷാജുവിന്റെ ഭാര്യ സിലി, ഇവരുടെ മകള്‍ അല്‍ഫോണ്‍സ എന്നിവരാണു മരിച്ചത്. 2002 ഓഗസ്റ്റ് 22-നാണ് അന്നമ്മ മരിച്ചത്. ആട്ടിന്‍സൂപ്പ് കഴിച്ചതിനു ശേഷം കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. 2008 ഓഗസ്റ്റ് 26-നു ടോം തോമസ് മരിച്ചു. ഭക്ഷണത്തിനു ശേഷം ഛര്‍ദിച്ച് അവശനായായിരുന്നു മരണം. 2011 സെപ്റ്റംബര്‍ 30ന് മകന്‍ റോയ് തോമസും 2014-ല്‍ മാത്യുവും മരിച്ചു. പിന്നീടാണ് അല്‍ഫോണ്‍സയും തുടര്‍ന്ന് ആറു മാസത്തിനു ശേഷം സിലിയും മരിച്ചത്.
പെട്ടെന്നു കുഴഞ്ഞുവീണു മരിച്ചതു ഹൃദയാഘാതം മൂലമാണെന്നാണു ബന്ധുക്കള്‍ കരുതിയത്. റോയിയുടെ ശരീരത്തില്‍ വിഷാംശമുണ്ടെന്നു സ്വകാര്യ ആശുപത്രിയിലെ പരിശോധനയില്‍ കണ്ടെത്തിയെങ്കിലും ആത്മഹത്യയെന്നു സംശയിച്ച് വിവരം ബന്ധുക്കള്‍ രഹസ്യമാക്കിവച്ചു. റോയിയുടെ ഭാര്യ പിന്നീട് മരിച്ച സിലിയുടെ ഭര്‍ത്താവിനെ വിവാഹം കഴിച്ചിരുന്നു. മരിച്ചവരുടെ ഉറ്റബന്ധുവായ യുവതി വ്യാജരേഖ ചമച്ച് സ്വത്തുക്കള്‍ സ്വന്തമാക്കാന്‍ ശ്രമിച്ചതായി ആരോപണമുണ്ട്. കല്ലറകള്‍ തുറന്നു ശേഖരിച്ച മൃതദേഹാവശിഷ്ടങ്ങളുടെ ശാസ്ത്രീയ പരിശോധനാ ഫലത്തിനു വേണ്ടി പോലീസിന്റെ കാത്തിരിപ്പ്. പത്തു മാസമുള്ള പെണ്‍കുഞ്ഞ് അടക്കമുള്ളവരാണു ഭക്ഷണത്തിനു ശേഷം സമാനലക്ഷണങ്ങളോടെ മരിച്ചത്.
മൊഴികളിലെ െവെരുദ്ധ്യമാണു യുവതിയിലേക്ക് അന്വേഷണമെത്താന്‍ കാരണം. മരണം നടന്ന ആറിടത്തും ഈ യുവതിയുടെ സാന്നിധ്യമുണ്ടായിരുന്നു. അവര്‍ നുണപരിശോധനയ്ക്കു വിസമ്മതിച്ചതോടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു പരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ടോം-അന്നമ്മ ദമ്പതികളുടെ മകനും റോയിയുടെ സഹോദരനുമായ റോജോയാണു മരണങ്ങളിലെ ദുരൂഹത ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്. പരാതി പിന്‍വലിപ്പിക്കാന്‍ യുവതി ബന്ധുക്കളെ ഉപയോഗിച്ച് സമ്മര്‍ദം ചെലുത്തിയെന്നും പറയപ്പെടുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed