പിഎസ്‌സി ക്രമക്കേടിൽ സിബിഐ അന്വേഷണം വേണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ കുത്തുകേസ് പ്രതികൾ പരീക്ഷ ക്രമക്കേട് നടത്തിയതായുള്ള കണ്ടെത്തലിൽ പിഎസ്‌സിക്കും സർക്കാരിനുമെതിരേ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും പി.എസ്.സിയുടെയും സർക്കാരിന്‍റെയും വിശ്വാസ്യത തകർന്നതായും ചെന്നിത്തല പറഞ്ഞു. പിഎസ്‌സി ക്രമക്കേടിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
പിഎസ്‌സി അംഗങ്ങളും ഉദ്യോഗസ്ഥരും അട്ടിമറിക്ക് കൂട്ടുനിന്നു. മറ്റു പരീക്ഷകളിലും ക്രമക്കേട് നടന്നോയെന്ന് പരിശോധിക്കണം. പിഎസ്‌സി ചെയർമാന്‍റെ പങ്കും അന്വേഷിക്കണം. പോലീസ് അന്വേഷണം കൊണ്ട് ഇതൊന്നും തെളിയാൻ പോകുന്നില്ല. ഇതിനാലാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും ചെന്നിത്തല പറഞ്ഞു. മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ അപകടത്തിൽ മരിച്ച സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ സഹായിക്കുന്ന നിലപാടാണ് പോലീസിന്‍റേതെന്നും ചെന്നിത്തല ആരോപിച്ചു. എസ്ഐക്കെതിരേ മാത്രം നടപടി എടുത്താൽ പോര. ഉത്തരവാദിത്വപ്പെട്ട എല്ലാവർക്കുമെതിരേ നടപടി വേണം. ബഷീറിന്‍റെ കുടുംബത്തെ സർക്കാർ സംരക്ഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

