പാലക്കാട്ടെ വാഹനാപകടം: മരണം എട്ടായി

പാലക്കാട്: പാലക്കാട്ടെ തണ്ണിശ്ശേരിയിലുണ്ടായ വാഹനാപകടത്തിൽ മരണം എട്ടായി. ആംബുലൻസും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പട്ടാന്പി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.
നെല്ലിയാന്പതിയിൽ അപകടത്തിൽപ്പെട്ടവരെ ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കും വഴിയാണ് അപകടമുണ്ടായത്. നെല്ലിയാന്പതിയിൽ നിന്നു പാലക്കാട്ടേക്കു വരികയായിരുന്നു ആംബുലൻസ്. പാലക്കാട് തണ്ണിശ്ശേരിക്ക് അടുത്താണ് അപകടമുണ്ടായത്. സ്ഥിരം അപകടമുണ്ടാകുന്ന മേഖലയല്ല ഇത്. ആംബുലൻസ് ഡ്രൈവർ സുധീർ, പട്ടാന്പി സ്വദേശികളായ നാസർ, ഫവാസ്, സുബൈർ, ഷാഫി, സുലൈമാൻ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മറ്റുള്ളവർ പാലക്കാട് ജില്ലാ ആശുപത്രിയിലാണ്. മരിച്ചവരിൽ രണ്ട് കുട്ടികളുണ്ടെന്ന് വിവരങ്ങളുണ്ട്.
പട്ടാന്പിയിൽ നിന്ന് നെല്ലിയാന്പതിയിലേക്ക് വിനോദയാത്രയ്ക്ക് പോയതായിരുന്നു അഞ്ച് പട്ടാന്പി സ്വദേശികൾ. ഇവർക്ക് യാത്രയ്ക്കിടെ ചെറിയ അപകടം സംഭവിച്ചിരുന്നു. അപകടത്തിൽ പരിക്കേറ്റ ഇവരെ നെന്മാറയിലെ ചെറിയ ആശുപത്രിയിലെത്തിച്ചു. തുടർന്ന് ഇവിടെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഇവരെ പാലക്കാട്ടെ ആശുപത്രിയിലേക്ക് റഫർ ചെയ്തു. വിവരമറിയിച്ചപ്പോൾ ഇവരെ കാണാൻ പട്ടാന്പിയിൽ നിന്ന് ബന്ധുക്കളും എത്തി. ഇവരടക്കമുള്ളവരാണ് ആംബുലൻസിൽ കയറിയത്.
സ്കാനിംഗ്, എക്സ്റേ അടക്കമുള്ള തുടർ പരിശോധനകൾക്കായി പാലക്കാട്ടെ ആശുപത്രിയിലേക്ക് പോകുകയായിരുന്നു ഇവർ. പാലക്കാട്ടെത്തുന്നതിന് മുന്പ്് തണ്ണിശ്ശേരിയിൽ വച്ച് അപകടമുണ്ടായത്. മീൻ കൊണ്ടുപോകുന്ന ലോറിയുമായാണ് ആംബുലൻസ് കൂട്ടിയിടിച്ചത്.