ബന്ധുനിയമന വിവാദത്തില്‍ വിശദീകരണവുമായി മന്ത്രി കെ ടി ജലീല്‍
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ വിശദീകരണവുമായി മന്ത്രി കെ.ടി ജലീല്‍. ന്യൂനപക്ഷ ധനകാര്യ കോർപറേഷൻ ജനറൽ മാനേജർ അഭിമുഖത്തിന് വന്നവർ യോഗ്യത ഇല്ലാത്തവരായിരുന്നുവെന്നും യോഗ്യതയുണ്ടായിരുന്ന അദീപിനെ സ്ഥാനമേറ്റെടുക്കാൻ ക്ഷണിക്കുകയായിരുന്നുവെന്നും ജലീൽ പറഞ്ഞു. പരിചയസമ്പത്തുള്ളയാളെ വേണമെന്ന അടിസ്ഥാനത്തിലാണ് നിയമനം നടത്തിയതെന്നും സ്വകാര്യബാങ്ക് സീനിയർ മാനേജർ തസ്തികയിൽ നിന്നാണ് അദീപ് താഴ്ന്ന തസ്തികയിലേക്ക് ഡെപ്യൂട്ടേഷന് വന്നതെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിച്ചു. മൈനോറിറ്റി ഡവലപ്പ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷനില്‍ മന്ത്രിയുടെ പിതൃസഹോദര പുത്രനെ ജനറല്‍ മാനേജറായി നിയമിച്ചത് ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് മുസ്ലിംലീഗ് ആരോപിച്ചിരുന്നു. മന്ത്രി കെ ടി ജലീലിന്റെ പിതൃസഹോദരി പുത്രനായ അദീപ് കെ.ടിയെയാണ് ഓഗസ്റ്റില്‍ മൈനോറി ഡവലപ്പ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി നിയമിച്ചത്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് നേരിട്ട് ഡെപ്യൂട്ടേഷന്‍ നല്‍കേണ്ട തസ്തികയിലാണ് മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാത്ത അദീപിനെ നിയമിച്ചതെന്ന് മുസ്ലീം ലീഗ് ആരോപിച്ചിരുന്നു. തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുകയോ ഇന്റര്‍വ്യു നടത്തുകയോ ചെയ്യാതെയാണ് നിയമനം നടത്തിയതെന്നും യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ആരോപിച്ചു.

