ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധി റദ്ദാക്കണമെന്ന് ഹൈക്കോടതിയിൽ ഹർജി
കൊച്ചി : ഫോൺകെണി കേസിൽ കുറ്റവിമുക്തനായി മന്ത്രിസഭയിലേക്ക് തിരിച്ചെത്താൻ ഒരു ദിനം മാത്രം ശേഷിക്കേ എൻ.സി.പി എം.എൽ.എ എ.കെ ശശീന്ദ്രന് കനത്ത തിരിച്ചടി. മുൻമന്ത്രി എ.കെ ശശീന്ദ്രനെ ഫോൺകെണി കേസിൽ കുറ്റവിമുക്തനാക്കിയ കീഴ്ക്കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ ഇന്നു ഉച്ചയ്ക്കാണ് പുതിയ ഹർജി എത്തിയത്. കീഴ്‌ക്കോടതി വിധി റദ്ദാക്കി കേസിൽ നിയമ നടപടി തുടരണമെന്നാണ് ഹർജിയിലെ ആവശ്യം. ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. നാളെ ശശീന്ദ്രൻ പ്രതിജ്ഞ ചെയ്യുന്ന സമയത്ത് തന്നെയാണ് ഹൈക്കോടതി ഹർജി പരിഗണിക്കുന്നത്.
ഫോൺകെണി കേസിൽ കുറ്റവിമുക്തനായ പശ്ചാത്തലത്തിലാണ് ശശീന്ദ്രനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാൻ എൻ.സി.പി നേതൃത്വം തീരുമാനിച്ചത്. ശശീന്ദ്രനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ സി.പി.ഐ.എമ്മിനും എൽ.ഡി.എഫിനും എതിരഭിപ്രായമില്ലായിരുന്നു. എന്നാൽഹൈക്കോടതിയിൽ പുതിയ ഹർജി എത്തിയതോടെ ശശീന്ദ്രന്റെ സത്യപ്രതിജ്ഞ വൈകുമെന്നുള്ള സൂചനവും പുറത്തുവന്നിട്ടുണ്ട്.
പരാതിയില്ലെന്ന ചാനൽ പ്രവർത്തകയുടെ നിലപാട് അംഗീകരിച്ചാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ വിധി വന്നിരുന്നത്. കേസ് ഒത്തുതീർപ്പാക്കരുതെന്നാവശ്യപ്പെട്ട് അവസാനനിമിഷം സമർപ്പിച്ച സ്വകാര്യഹർജിയും കോടതി തള്ളി. പരാതിയില്ലെന്ന ചാനൽ പ്രവർത്തകയുടെ മൊഴിമാറ്റവും കേസ് എളുപ്പത്തിൽ തീർക്കണമെന്ന ശശീന്ദ്രന്റെ വാദവും കോടതി അംഗീകരിച്ചതോടെയാണ് മന്ത്രി സ്ഥാനത്തേക്കുള്ള മടക്കത്തിന് വഴി തെളിഞ്ഞത്.
ഇതിനിടെ ചാനൽ പ്രവർത്തകയുടെ മൊഴിമാറ്റം പേടിമൂലമാണെന്നു ചൂണ്ടികാട്ടിയെത്തിയ പൊതുതാൽപ്പര്യ ഹർജി, ശശീന്ദ്രന്റെ കേസിൽ പെട്ടെന്ന് താൽപ്പര്യമുണ്ടാവാൻ കാര്യമെന്തെന്ന ചോദ്യമുന്നയിച്ച് കോടതി തള്ളി. തിരുവനന്തപുരം തൈക്കാട് രണ്ടുവർഷം മുന്‍പ് താമസിച്ച് സ്ഥലം മാറിപ്പോയ മഹാലഷ്മിയുടെ പേരിൽ ഇതേ മേൽവിലാസത്തിൽ ഹർജിയെത്തുകയായിരുന്നു.

