കാലിക്കറ്റ് സർവകലാശാല മോഹൻലാലിനും പി.ടി ഉഷയ്ക്കും ഡി-ലിറ്റ് സമ്മാനിച്ചു
തേഞ്ഞിപ്പലം : നടൻ മോഹൻലാലിനും ഒളിംപ്യൻ പി.ടി ഉഷയ്ക്കും കാലിക്കറ്റ് സർവകലാശാലയുടെ ഡോക്ടറേറ്റ് സമ്മാനിച്ചു. മലയാളികളെ വിസ്മയിപ്പിച്ച സൂപ്പർസ്റ്റാറിനെ കാണാൻ കാലിക്കറ്റ് സർവ്വകലാശാലാ ആസ്ഥാനത്ത ഇന്നലെ ആരാധകർ തടിച്ചുകൂടി. ചാൻസലർകൂടിയായ ഗവർണർ പി. സദാശിവമാണ് ഇരുവർക്കും ഡി-ലിറ്റ് (ഡോക്ടർ ഓഫ് ലെറ്റേഴ്സ്) ബഹുമതി കൈമാറിയത്. മോഹൻലാലിനു ലഭിക്കുന്ന രണ്ടാമത്തെ ഓണററി ഡോക്ടറേറ്റ് ആണിത്.
നേരത്തേ കാലടി സംസ്കൃത സർവകലാശാലയുടെ ഡി-ലിറ്റ് ലാലിനു ലഭിച്ചിരുന്നു. ഉഷയുടേതു മൂന്നാമത്തേതാണ്. 2000ൽ കണ്ണൂർ സർവകലാശാലയും കഴിഞ്ഞ വർഷം കാൺപുർ ഐഐടിയും ഉഷയ്ക്കു ഡോക്ടറേറ്റ് നൽകിയിരുന്നു. പാഠപുസ്തകങ്ങളിൽനിന്നു ലഭിക്കുന്ന അറിവുകൾ മാത്രമല്ല, സമൂഹത്തിൽ കഴിവുതെളിയിക്കുന്ന പ്രതിഭകളുടെ ജീവിതവും വിദ്യാർത്ഥികൾ മാതൃകയാക്കണമെന്ന് ഗവർണർ പറഞ്ഞു.
സർവകലാശാല തന്റെ കലാപ്രവർത്തനങ്ങളെയാണ് അംഗീകരിച്ചതെന്നും ഒട്ടേറെപ്പേർക്കു തന്റെ വിജയത്തിൽ പങ്കുണ്ടെന്നും മോഹൻലാൽ പറഞ്ഞു. തനിക്കു നഷ്ടപ്പെട്ട ഒളിംപിക് മെഡൽ തന്റെ ശിഷ്യരിലൂടെ നേടാനുള്ള ശ്രമത്തിലാണ് ഇപ്പോഴെന്ന് ഉഷ പറഞ്ഞു. വിവിധ മേഖലകളിലെ സംഭാവനകൾക്കു കാലിക്കറ്റ് സർവകലാശാലയുടെ ഡോക്ടറേറ്റ് ബഹുമതി ലഭിക്കുന്ന ഇരുപതാമത്തെ വ്യക്തിയാണ് മോഹൻലാൽ. ഉഷ 21ാമത്തെയാൾ.
മന്ത്രി സി. രവീന്ദ്രനാഥ്, വിസി ഡോ. കെ. മുഹമ്മദ് ബഷീർ, പ്രോ വൈസ് ചാൻസലർ ഡോ. പി. മോഹൻ, രജിസ്ട്രാർ ഡോ. ടി.എ അബ്ദുൽ മജീദ് എന്നിവർ പ്രസംഗിച്ചു. സർവ്വകലാശാലായിൽ മോഹൻലാൽ ഫാൻസിന്റെ ആവേശം അതിരു കടന്നു. പരിപാടിക്കെത്തിയ ഗവർണർക്ക് സുരക്ഷയൊരുക്കാൻ പോലീസുകാർ പാടുപെട്ടു.



