പരിസ്ഥിതിയെ തകർത്തുള്ള വികസനം പാടില്ല : കാനം രാജേന്ദ്രൻ
ശാസ്‌താംകോട്ട : പ്രകൃതിയെ സംരക്ഷിച്ചുള്ള വികസനപ്രവർത്തനങ്ങൾ മാത്രമേ ഇടത് പ്രസ്ഥാനങ്ങൾ നേതൃത്വം നൽകുന്ന സർക്കാരിന് ചെയ്യാൻ കഴിയുകയുള്ളൂവെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. പന്ത്രണ്ടാമത് പി.കെ. രാഘവൻ അനുസ്‌മരണ ദിനത്തോടനുബന്ധിച്ച് ഭരണിക്കാവിൽ നടന്ന സമ്മേളനം ഉദ്‌ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതിയെ സംരക്ഷിച്ചുള്ള നിലപാടാണ് സി.പി.ഐക്ക് അതിരപ്പിള്ളി പദ്ധതിയിലുള്ളത്. പ്രകടന പത്രികയാണ് ഈ സർക്കാരിന്റെ ഭരണത്തിന്റെ മാർഗരേഖ. ഇതനുസരിച്ച് മാത്രമേ എൽ.ഡി.എഫിന് മുന്നോട്ടു പോകാൻ കഴിയൂ. പ്രകടന പത്രികയിൽ പറയാത്ത ഒരു പദ്ധതിയെ സംബന്ധിച്ച് ഈ സർക്കാരിന് ചിന്തിക്കാൻ കഴിയില്ല.
ആദിവാസി വനാവകാശ നിയമമനുസരിച്ചു വനത്തിന്റെ അവകാശികൾ ആദിവാസികളാണ്. അവരെ കുടിയൊഴിപ്പിക്കാൻ കഴിയില്ല. ഈ വിഷയത്തിൽ ആദിവാസികൾ ഹൈക്കോടതിയെ സമീപിച്ചിരിക്കയാണ്.
പരിസ്ഥിതിയെ തകർക്കുന്ന വികസന പ്രവർത്തനങ്ങൾ ഉപേക്ഷിച്ചു സൗരോർജത്തിൽ നിന്നും കടൽത്തിരകളിൽ നിന്നും വൈദ്യുതി ഉൽപാദിപ്പിക്കുന്ന ബദൽ പദ്ധതികൾ ആവിഷ്‌കരിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. കെ. ശിവശങ്കരന്‍നായർ അദ്ധ്യക്ഷത വഹിച്ചു. മണ്ധലം സെക്രട്ടറി ടി.അനിൽ, ആർ.രാജേന്ദ്രൻ, ആർ.എസ്.അനിൽ, ബി.വിജയമ്മ, പ്രഫ. എസ്.അജയൻ, പി.ബാബു, വി.ആർ. ബാബു എന്നിവർ പ്രസംഗിച്ചു.

