വാട്ടർ തീം പാർക്ക് വിവാദത്തിന് പിന്നിൽ വ്യക്തി വിരോധം : അൻവറിന് പിന്തുണയുമായി കോൺഗ്രസ്
മലപ്പുറം : തനിക്ക് നേരെ ഉയർന്ന വാട്ടർ തീം പാർക്ക് ആരോപണങ്ങൾ നിഷേധിച്ച് പി.വി. അൻവർ എംഎൽഎ. ആരോപണങ്ങൾക്ക് പിന്നിൽ വ്യക്തിവിരോധമാണെന്നും, ആരോപണം ഉയർത്തുന്ന ആളെ സഹായിക്കുന്നത് യു.ഡി.എഫ് ക്യാന്പ് ആണെന്നും നിലന്പൂർ എം.എൽ.എ പി.വി. അൻവർ. വാട്ടർ തീം പാർക്കിന് ലൈസൻസ് താൻ എം.എൽ.എ ആകുന്നതിന് മുന്പ് തന്നെ ലഭിച്ചതാണെന്നും ലൈസൻസിന്റെ രേഖകൾ തന്റെ കൈവശം ഉണ്ട്. ആ രേഖകൾ ആർക്കുവേണമെങ്കിലും പരിശോധിക്കാമെന്നും എം.എൽ.എ വ്യക്തമാക്കിയിരുന്നു.
മുരുകേശ് നരേന്ദ്രൻ എന്ന ആളുടെ ഭൂമി തർക്കത്തിൽ താൻ ഇടപെട്ടതിനു ശേഷമാണ് തനിക്കെതിരെ ആരോപണങ്ങൾ ഉയരുന്നത്. ഈ വ്യക്തി ഹൈക്കോടതിയേയും തെറ്റിദ്ധരിപ്പിച്ചുവെന്നും പി.വി. അൻവർ പറഞ്ഞു.
അതേസമയം, പാർക്കിന് എല്ലാ അനുമതിയുമുണ്ടെന്നും പാർക്ക് പൂട്ടാൻ ഭരണസമിതി യോഗം തീരുമാനിച്ചാലും പെട്ടെന്ന് നടപ്പാക്കാനാകില്ലെന്നും കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി രവീന്ദ്രൻ. പാർക്കിന് മതിയായ രേഖകളും ഉള്ളതുകൊണ്ടാണ് അനുമതി നൽകിയതെന്നും സെക്രട്ടറി വ്യക്തമാക്കി. പാർക്കിന്റെ അനുമതി റദ്ദാക്കിയ മലീനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട് ഇതുവരെ കിട്ടിയിട്ടില്ലെന്നും സെക്രട്ടറി പറഞ്ഞു.
അതേസമയം വാട്ടർ തീം പാർക്കിന് പിന്തുണച്ച് കോൺഗ്രസ്. വാട്ടർ തീം പാർക്ക് ഉടൻ അടച്ചു പൂട്ടേണ്ടെന്ന് കൂടരഞ്ഞി കോൺഗ്രസ് മണ്ധലം കമ്മറ്റി. അൻവറിന് രേഖകൾ ഹാജരാക്കാൻ സമയം അനുവദിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. പാർക്കിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തുന്പോഴാണ് പിന്തുണയുമായി കോൺഗ്രസ് രംഗത്തെത്തിയത്.

