പാലക്കാട് കോളേജിൽ റാഗിംഗ് : രണ്ട് വിദ്യാർത്ഥികൾക്ക് പരുക്ക്
പാലക്കാട് : പാലപ്പുറം എ.എസ്.എസ്. കോേളജിൽ രണ്ട് വിദ്യാർത്ഥികൾ റാഗിങ്ങിന് ഇരയായി. ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥികളാണ് റാഗിങ്ങിൽ പരുക്കേറ്റ് ചികിത്സ തേടിയത്. സംഭവത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ മാരകായുധങ്ങൾ പിടിച്ചെടുത്തു. വിഷ്‌ണു, പ്രസാദ് എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് സംഭവം.
റാഗിഗ് ചെയ്യാൻ തുടങ്ങിയപ്പോൾ പ്രതിരോധിച്ചതോടെ തങ്ങളെ മർദിക്കുകയായിരുന്നെന്നും കോേളജിലെ രണ്ടും മൂന്നും വർഷ വിദ്യാർത്ഥികളാണ് റാഗ് ചെയ്‌തതെന്നുമാണ് ഇവർ പോലീസിനോട് പറഞ്ഞത്. ഒറ്റപ്പാലം പോലീസ് കോേളജിലെത്തി നടത്തിയ പരിശോധനയിലാണ് മാരകായുധങ്ങൾ പിടിച്ചെടുത്തത്. വടിവാൾ, വെട്ടുകത്തി, ഇടിക്കട്ട, കേബിൾ വയർ തുടങ്ങിയവയാണ് കണ്ടെടുത്തത്. റാഗിഗ് നടത്തിയതായി പറയുന്ന വിദ്യാർത്‍ഥികളുടെ ബാഗും മറ്റുമാണ് പരിശോധിച്ചത്.
റാഗിഗിന് പിന്നിൽ എസ്.എഫ്.ഐ. പ്രവർത്തകരാണെന്ന് പരാതിയുണ്ട്. മാരകായുധങ്ങൾ പിടിച്ചെടുത്ത സംഭവത്തിൽ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്‌ത് നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് എ.ബി.വി.പി ആവശ്യപ്പെട്ടു. കണ്ടെടുത്ത മാരകായുധങ്ങൾ ഒറ്റപ്പാലം പോലീസിന്റെ കസ്റ്റഡിയിലാണ്.
അതേ സമയം ഇത് സംബന്ധിച്ച് കേസെടുത്തതായും ആരേയും അറസ്റ്റ് ചെയ്‌തിട്ടില്ലെന്നും പോലീസ് പറഞ്ഞു. അതിനിടെ വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തിനിടെ കോേളജ് അദ്ധ്യാപകനും മർദനമേറ്റതായി പറയുന്നു. ഒരു വിദ്യാർത്ഥി വടികൊണ്ട് അദ്ധ്യാപകനെ മർദ്ദിക്കുകയായിരുന്നു. എന്നാൽ കോേളജിൽ നടന്ന റാഗിങ്ങുമായി ബന്ധപ്പെട്ട സംഭവങ്ങൾ എസ്.എഫ്.ഐ. പ്രവർത്തകർ നിഷേധിച്ചു.

