തലശ്ശേരി വ്യാപാരി സഹകരണ സംഘത്തിൽ കോടികളുടെ തട്ടിപ്പ്; സെക്രട്ടറി ഒളിവിൽ
തലശ്ശേരി: അമിത പലിശ വാഗ്ദാനം ചെയ്ത് സഹകരണ സംഘത്തിൽ വൻ നിക്ഷേപ തട്ടിപ്പ് നടത്തിയ സംഭവത്തിൽ സെക്രട്ടറിക്കും ഭരണസമിതിക്കുമെതിരെ പോലീസ് കേസെടുത്തു. തലശ്ശേരി ഒ.വി. റോഡിൽ പ്രവർത്തിക്കുന്ന വ്യാപാരി വ്യവസായി വെൽഫെയർ സഹകരണ സംഘം സെക്രട്ടറി ജോജിഷിനും ഭരണസമിതി അംഗങ്ങൾക്കുമെതിരെയാണ് പോലീസ് നടപടി സ്വീകരിച്ചത്. സാമ്പത്തിക ക്രമക്കേട് പുറത്തായതിനെ തുടർന്ന് സഹകരണ സംഘം സെക്രട്ടറി ജോജിഷ് ഒളിവിൽ പോയിരിക്കുകയാണ്.
പ്രാഥമിക വിവരങ്ങൾ അനുസരിച്ച് ഏതാണ്ട് അഞ്ചുകോടി രൂപയുടെ തട്ടിപ്പാണ് സഹകരണ സംഘത്തിൽ നടന്നിട്ടുള്ളത്. നിലവിൽ മൂന്ന് നിക്ഷേപകരുടെ പരാതിയിലാണ് പോലീസ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. 2022 മാർച്ച് മുതൽ 2026 ജൂലൈ വരെയുള്ള കാലയളവിൽ പല തവണകളായി ഇവരിൽ നിന്ന് 55,70,000 രൂപ പ്രതികൾ നിക്ഷേപമായി സ്വീകരിച്ചിരുന്നു. സമാനമായ രീതിയിൽ മുഴപ്പിലങ്ങാട് കുളംകടവ് റോഡ് സ്വദേശിയായ അനുകൂലിൽ നിന്ന് 37,95,000 രൂപയും, മുഴപ്പിലങ്ങാട് എളവന സ്വദേശിനി പി. ജഷിനയിൽ നിന്ന് 17 ലക്ഷം രൂപയും നിക്ഷേപമായി വാങ്ങി തട്ടിപ്പ് നടത്തിയതായും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. സംഭവത്തിൽ ഒളിവിൽ പോയ പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.
aa

