അജു വർഗീസിന് തിരിച്ചടി : കേസ് സ്‌റ്റേ ചെയ്തില്ല
കൊച്ചി : അക്രമത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിൽ നടൻ അജു വർഗീസിനെതിരേ പോലീസ് രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കാൻ ഹൈക്കോടതി വിസമ്മതിച്ചു. കേസ് പിൻവലിക്കുന്നതിന് തനിക്ക് വിരോധമില്ലെന്ന നടിയുടെ സത്യവാങ്മൂലം ഉൾപ്പടെയാണ് അജു കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി നടിയുമായി ഒത്തുതീർപ്പുണ്ടാക്കിയതുകൊണ്ടു മാത്രം കേസില്ലാതാകുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.
ജൂൺ 26നാണ് നടൻ ദിലീപിന് പിന്തുണ പ്രഖ്യാപിച്ച് നടിയുടെ പേര് സഹിതം അജു ഫേസ്ബുക്ക് പോസ്റ്റിട്ടത്. നടിയോട് ചെയ്തത് ശുദ്ധ പോക്രിത്തരമാണെന്നും അതിന് ഒരു ന്യായീകരണവും ഇല്ലെന്നും അജു ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. നടിയെ ആക്രമിച്ച കേസിലെ പ്രതിയെ കണ്ടുപിടിക്കുക തന്നെ വേണം. അതേസമയം, ദിലീപിനെ നിർബന്ധിതമായി പ്രതിയാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. രണ്ടും രണ്ടാണെന്ന് മനസിലാക്കാനുള്ള വിവേകം നൂറ്ശതമാനം സാക്ഷരത അവകാശപ്പെടുന്ന പൊതുസമൂഹം കാണിക്കണം. സത്യങ്ങൾ ചുരുളഴിയുന്നത് വരെ ദിലീപിനെ കുറ്റപ്പെടുത്താതെ ഇരുന്നു കൂടെയെന്നും അജു ചോദിച്ചിരുന്നു. ഇത് വിവാദമായതോടെ അജു തൊട്ടടുത്ത ദിവസം മാപ്പ് പറഞ്ഞിരുന്നു.
കേസുമായി ബന്ധപ്പെട്ട് അജുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം പോലീസ് മൊബൈൽ ഫോൺ പിടിച്ചെടുത്തിരുന്നു. തന്നെ ബോധപൂർവം അപകീർത്തിപ്പെടുത്താൻ അജു ശ്രമിക്കില്ലെന്നാണ് നടി സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നത്. മനപൂർവം ആരെയും അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും നടി തന്‍റെ അടുത്ത സുുഹൃത്താണെന്നും അജുവും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.

