തപാൽ ബാങ്കിംഗ് സ്വകാര്യവൽക്കരിക്കാൻ നീക്കം
മഞ്ചേരി: രാജ്യത്തിന്റെ അഭിമാനസ്തംഭങ്ങളായ റെയിൽവേയും തപാൽ മേഖലയും പരിഷ്കരണത്തിന്റെ പേരിൽ കേന്ദ്രസർക്കാർ സ്വകാര്യവൽക്കരിക്കുകയാണെന്ന് മുഖ്യ
മന്ത്രി പിണറായി വിജയൻ പറഞ്ഞു. തപാൽ മേഖല സ്വകാര്യവൽക്കരിക്കുന്നതിന് കേന്ദ്രം നിയമിച്ച പ്രത്യേക കമ്മിറ്റി റിപ്പോർട്ട് തയ്യാറാക്കി.
ലാഭകരമായ തപാൽ ബാങ്കിഗ്, തപാൽ ഇൻഷുറൻസ് തുടങ്ങിയ അഞ്ച് മേഖലകൾ സ്വകാര്യ കന്പനികൾക്ക് നൽകാനാണ് നീക്കം. പോസ്റ്റ് ഓഫീസ് സേവിഗ്സ് ബാങ്കിന് 6.5 ലക്ഷം കോടി രൂപ സഞ്ചിതനിക്ഷേപമുണ്ട്. ചെറുകിട സന്പാദ്യ പദ്ധതിയിലൂടെ സമാഹരിക്കുന്ന ഈ തുക അതത് സംസ്ഥാനങ്ങൾക്ക് ദീർഘകാല വായ്പയായി ഉപയോഗിക്കാം. ഈ രംഗത്ത് ഒട്ടേറെ ഏജന്റുമാരായി പ്രവർത്തിക്കുന്നത് വനിതകളാണ്. കേന്ദ്രസർക്കാർ തീരുമാനം ഇവർക്കെല്ലാം ദോഷകരമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നാഷണൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ളോയീസ് മഞ്ചേരി ഡിവിഷന്‍ ഓഫീസായ കെ ജി ബോസ് ഭവൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റെയിൽവേക്ക് പ്രത്യേകിച്ച് ബജറ്റ് തയ്യാറാക്കുന്ന രീതിതന്നെ ഇല്ലാതായി. മുന്പ് ലാഭമുണ്ടാക്കിയിരുന്ന റെയിൽവേയെ കോർപറേറ്റുകൾക്ക് തീറെഴുതുന്ന പദ്ധതികളാണ് നടപ്പാക്കുന്നത്.
തുടക്കത്തിൽ ലാഭമുണ്ടായിരുന്ന ബി.എസ്.എൻ.എല്ലിനെ നഷ്ടത്തിലാക്കിയത് കേന്ദ്രത്തിന്റെ വികലനയങ്ങളാണ്. ഇത് ടെലികമ്യൂണിക്കേഷൻ മേഖലയെ സ്വദേശ−വിദേശ കുത്തകകളുടെ വിഹാര കേന്ദ്രമാക്കി.
നിതി അയോഗിന്റെ പരിധിയിൽ ഉൾപ്പെടുത്തി ടെലികോം മേഖലയെ പൂർണമായി സ്വകാര്യവൽക്കരിക്കാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം. കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ ഐടിഅധിഷ്ഠിത പദ്ധതികൾക്കെല്ലാം ബി.എസ.്എൻ.എല്ലിന്റെ സേവനമാണ് കേരള സർക്കാർ തിരഞ്ഞെടുത്തത്. പൊതുമേഖലക്ക് എൽ.ഡി.എഫ് സർക്കാർ നൽകുന്ന പിന്തുണയാണ് ഇത് വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

