കരുവാറ്റ കൊലപാതകം: 13 കാരിയെ കൈവിട്ട് കുടുംബം; കുറ്റവാളിയായ പെൺകുട്ടിയുമായി ഇനി ബന്ധമില്ല, നിയമസഹായം നൽകാനില്ലെന്നും നിലപാട്
ഷീബ വിജയൻ
ഹരിപ്പാട്: കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായ പതിമൂന്നുകാരിയെ ഒരു കാരണവശാലും ഏറ്റെടുക്കില്ലെന്ന നിലപാടിലുറച്ച് കുടുംബം. കുട്ടിയെ ഏറ്റെടുക്കാനോ കേസുമായി ബന്ധപ്പെട്ട് നിയമസഹായം നൽകാനോ തങ്ങൾക്ക് യാതൊരു താത്പര്യവുമില്ലെന്ന് കുടുംബാംഗങ്ങൾ പോലീസിനെ അറിയിച്ചു. മൊഴിയെടുക്കുന്നതിനായി പെൺകുട്ടിയുടെ അമ്മയെയും മുത്തശ്ശിയെയും ഹരിപ്പാട് പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയപ്പോഴാണ് ഇരുവരും ഈ നിലപാട് വ്യക്തമാക്കിയത്.
നാടിനെ നടുക്കിയ കൊലപാതകത്തിൽ പ്രതിയായ കുട്ടിയുമായി ഇനി യാതൊരു ബന്ധവും തുടരാൻ ആഗ്രഹിക്കുന്നില്ലെന്നാണ് കുടുംബത്തിന്റെ നിലപാട്. കുടുംബാംഗങ്ങൾ നൽകിയ മൊഴി അന്വേഷണ സംഘം ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ സമർപ്പിക്കും. നിലവിൽ കോഴിക്കോട്ടെ സർക്കാർ സംരക്ഷണ കേന്ദ്രത്തിലാണ് പതിമൂന്നുകാരി കഴിയുന്നത്.
കേസിലെ പ്രതികളായ രണ്ട് ആൺകുട്ടികൾക്ക് നിലവിൽ സർക്കാർ അഭിഭാഷകരെ അനുവദിച്ച് നൽകിയിട്ടുണ്ട്. കുടുംബം നിയമസഹായം നൽകാൻ വിസമ്മതിച്ചതോടെ, പതിമൂന്നുകാരിക്കും സർക്കാർ ചെലവിൽ അഭിഭാഷക സേവനം ഉറപ്പാക്കാനുള്ള നടപടികൾ ആരംഭിക്കും.
അതേസമയം, കേസിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന ആവശ്യത്തിൽ അന്വേഷണ സംഘം ഉറച്ചുനിൽക്കുകയാണ്. കേസിൽ ഉൾപ്പെട്ട മൂന്ന് ആൺകുട്ടികളെയും വിശദമായി ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വേണമെന്നാണ് പോലീസിന്റെ പ്രധാന ആവശ്യം. ചെയ്ത കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതികൾക്ക് ജുവനൈൽ നിയമപ്രകാരമുള്ള സാധാരണ ഇളവുകൾ നൽകരുതെന്നും അന്വേഷണ ഉദ്യോഗസ്ഥർ ബോർഡിനോട് ആവശ്യപ്പെടുന്നുണ്ട്.
നേരത്തെ പോലീസ് ഇതേ ആവശ്യം ഉന്നയിച്ചപ്പോൾ ജുവനൈൽ ജസ്റ്റിസ് ബോർഡ് തള്ളിയിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ തുടരന്വേഷണങ്ങളുടെയും ചോദ്യം ചെയ്യലിൻറെയും അടിസ്ഥാനത്തിൽ പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് വീണ്ടും അപേക്ഷ നൽകാനാണ് പോലീസിൻറെ നീക്കം.
adsdfsdsds

