ഓട്ടോയ്ക്ക് ഫിറ്റ്നസ് നൽകിയില്ല; എംവിഡിക്കതിരെ പോസ്റ്റിട്ട് യുവാവ് ജീവനൊടുക്കി
ഷീബ വിജയൻ
മലപ്പുറം: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ കൈക്കൂലിക്കും ക്രൂരമായ പീഡനത്തിനുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് ഓട്ടോറിക്ഷാ ഡ്രൈവർ ജീവനൊടുക്കി. മലപ്പുറം കീഴ്ശേരി മുണ്ടപറമ്പ് സ്വദേശിയായ ഷൗക്കത്ത് ആണ് മരിച്ചത്. ജീവനൊടുക്കുന്നതിന് തൊട്ടുമുമ്പ് ഫേസ്ബുക്കിൽ വിശദമായ കുറിപ്പ് പങ്കുവച്ചിരുന്നു. കൈക്കൂലി നൽകാത്തതിന്റെ പേരിൽ തന്റെ ഉപജീവന മാർഗ്ഗമായ ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാതെ മാസങ്ങളോളം ഉദ്യോഗസ്ഥർ ദ്രോഹിച്ചുവെന്നാണ് ഷൗക്കത്തിന്റെ ആരോപണം.
തന്റെ മരണത്തിന്റെ ഏക ഉത്തരവാദി കേരള മോട്ടോർ വാഹന വകുപ്പ് മാത്രമാണെന്നാണ് ഷൗക്കത്ത് സമൂഹമാധ്യമത്തിൽ കുറിച്ചത്. വാഹനത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കി ലഭിക്കുന്നതിനായി കഴിഞ്ഞ പത്തു മാസത്തോളമായി ഏജന്റുമാരുടെയും എംവിഡി ഓഫീസുകളുടെയും പിന്നാലെ കയറിയിറങ്ങുകയായിരുന്നുവെന്നും, ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട കൈക്കൂലി നൽകാത്തതിനാലാണ് അനുമതി നിഷേധിച്ചതെന്നും കുറിപ്പിൽ പറയുന്നു.
വാഹനത്തിന് ഫിറ്റ്നസ് ലഭിക്കാതായതോടെ ഓട്ടോ നിരത്തിലിറക്കാൻ സാധിക്കാതെ വരികയും ഉപജീവന മാർഗ്ഗം അടയുകയും ചെയ്തു. വരുമാനം നിലച്ചതോടെ വായ്പാ തിരിച്ചടവുകൾ മുടങ്ങുകയും കടുത്ത സാമ്പത്തിക ബാധ്യതയിലേക്കും മാനസിക വിഷമത്തിലേക്കും തള്ളിവിടപ്പെടുകയുമായിരുന്നുവെന്ന് ഷൗക്കത്ത് വ്യക്തമാക്കി.
തനിക്ക് ഒപ്പം നിൽക്കാൻ കുടുംബമോ സ്വന്തക്കാരോ ഇല്ലാത്തതിനാൽ മരണശേഷമെങ്കിലും നീതി ഉറപ്പാക്കാൻ പൊതുസമൂഹം ഒപ്പം നിൽക്കണമെന്ന് ഷൗക്കത്ത് കുറിപ്പിലൂടെ അഭ്യർത്ഥിക്കുന്നു. ഓരോ ആവശ്യങ്ങൾക്കും സാധാരണക്കാർക്ക് കോടതിയെ സമീപിക്കുക എളുപ്പമല്ലാത്തതിനാലാണ് ഈ വഴി തെരഞ്ഞെടുക്കേണ്ടി വന്നതെന്നും, ഈ മരണം ജീർണ്ണിച്ച ഒരു വ്യവസ്ഥിതിക്കെതിരെയുള്ള പ്രതിഷേധമാണെന്നും ഇയാൾ വ്യക്തമാക്കുന്നു.
കേസിൽ പതിവുപോലെ ഒരു പ്രഹസന അന്വേഷണമാണ് നടക്കുന്നതെങ്കിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർ എളുപ്പത്തിൽ രക്ഷപ്പെടാൻ സാധ്യതയുണ്ടെന്നും കുറിപ്പിൽ ആശങ്കപ്പെടുന്നുണ്ട്. വാഹനത്തിൽ ചെയ്തിട്ടുള്ള സ്റ്റീൽ വർക്കിന്റെ പേര് പറഞ്ഞ് വണ്ടി അൺഫിറ്റ് ആണെന്ന് വരുത്തിത്തീർക്കാൻ വകുപ്പ് ശ്രമിച്ചേക്കാം. എന്നാൽ ഇതേ വാഹനം മുൻപ് രണ്ട് തവണ പരിശോധിച്ച് ഫിറ്റ്നസ് നൽകിയതും ഇതേ വകുപ്പ് തന്നെയാണെന്ന് ഷൗക്കത്ത് ചൂണ്ടിക്കാട്ടി. വിഷയത്തിൽ ആഭ്യന്തര വകുപ്പും ഹൈക്കോടതിയും നേരിട്ട് ഇടപെട്ട് നീതി ലഭ്യമാക്കണമെന്നാണ് തൻറെ അവസാന അഭ്യർത്ഥനയെന്നും ഷൗക്കത്ത് കുറിച്ചു.
ഷൗക്കത്ത് ഉന്നയിച്ച ആരോപണങ്ങൾ സംബന്ധിച്ച് അന്വേഷിക്കാൻ ഗതാഗത മന്ത്രി സിപി ജോണ് നിർദേശം നൽകി. മലപ്പുറം ആർടിഒക്കാണ് അന്വേഷണ ചുമതല.

