‘മറുപടി എന്നോട്, റെജി ചെറിയാന്റെ ചോദ്യത്തിനല്ല’: കുട്ടനാട് വിവാദത്തിൽ നിലപാട് വ്യക്തമാക്കി കുഞ്ഞാലിക്കുട്ടി
ഷീബ വിജയൻ
നിയമസഭയിൽ കുട്ടനാട് എം.എ.എ റെജി ചെറിയാന്റെ ചോദ്യത്തിനുള്ള മുഖ്യമന്ത്രിയുടെ മറുപടി വിവാദമായതിൽ പ്രതികരണവുമായി വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്ത്. തന്നോട് നേരത്തെ സംസാരിച്ച കാര്യത്തിന്റെ തുടർച്ചയാണ് വി.ഡി. സതീശൻ പറഞ്ഞത്. അത് റെജി ചെറിയാന്റെ ചോദ്യത്തിനുള്ള മറുപടി അല്ല. താനുമായി സംസാരിക്കുന്നതിനിടയിൽ ചോദ്യം വന്നപ്പോൾ മുഖ്യമന്ത്രി മറുപടി കൊടുത്ത് ഇരുന്ന് എന്നോടുള്ള സംസാരം തുടർന്നതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞത് കുട്ടനാട് എം.എൽ.എയോട് അല്ലെന്ന് എനിക്ക് അറിയാം. അക്കാര്യത്തിൽ ലോകത്തെ പറ്റിക്കാം, പക്ഷേ, എന്നെ പറ്റിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
മൂലം വള്ളംകളിക്ക് കുട്ടനാടിന് പ്രാദേശിക അവധി നൽകണമെന്ന എം.എൽ.എയുടെ ആവശ്യത്തിന് നിയമസഭയിൽ ഒരു മറുപടിയും സീറ്റിൽ ഇരുന്നശേഷം മറ്റൊരു മറുപടിയും നൽകുന്ന രീതിയിലാണ് സതീശന്റെ വിഡിയോ പുറത്തുവന്നത്. റെജി ചെറിയാൻ അവതരിപ്പിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു സതീശൻ. ‘മൂലം വള്ളംകളി ദിവസം കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി അനുവദിക്കുന്ന കാര്യം സർക്കാർ പരിശോധിച്ച് തീരുമാനിക്കു’മെന്നായിരുന്നു മൈക്കിലൂടെയുള്ള മറുപടി. എന്നാൽ, മറുപടിക്ക് ശേഷം സീറ്റിൽ ഇരുന്ന മുഖ്യമന്ത്രി അടുത്തിരുന്ന കുഞ്ഞാലിക്കുട്ടിയോട് ‘ഒരു കാരണവശാലും അവധി കൊടുക്കില്ല’ എന്നാണ് പറയുന്നത്. ‘ഇത്രേയുള്ളൂ വി.ഡി. സതീശന്റെ വിശ്വാസ്യത... ബഹു. അംഗത്തിന്റെ ചോദ്യത്തിന് എഴുതി തയാറാക്കിയ മറുപടി. ശേഷം പുറത്തുവരുന്നത് മനസ്സിലിരിപ്പ്.’ എന്ന അടിക്കുറിപ്പോടെ കെ.യു. ജനീഷ് കുമാർ എം.എൽ.എയാണ് വിഡിയോ പങ്കുവെച്ചത്. സംഭവത്തിനുശേഷം കുട്ടനാട്ടിൽ സതീശനെതിരെ പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു. മൂലം വള്ളംകളിക്ക് പ്രാദേശിക അവധി എന്നത് ജനങ്ങളുടെ ആവശ്യമാണെന്ന് റെജി ചെറിയാനും പ്രതികരിച്ചു. മിഥുനത്തിലെ മൂലം നാളിൽ പമ്പാനദിയിലാണ് ഈ വള്ളംകളി നടക്കുന്നത്.
adesdeswadsads

