അവയവക്കടത്ത് റാക്കറ്റ്: അന്വേഷണം പ്രമുഖ ആശുപത്രികളിലേക്ക് വ്യാപിപ്പിച്ച് ഇ.ഡി
ഷീബ വിജയൻ
കൊച്ചി: വ്യാജ രേഖകൾ ചമച്ച് സംസ്ഥാനത്ത് നടന്ന അവയവക്കടത്ത് കേസിൽ അന്വേഷണം ശക്തമാക്കാൻ ഇ.ഡി ഒരുങ്ങുന്നു. പ്രമുഖ സ്വകാര്യ ആശുപത്രികളും അവയവദാന റാക്കറ്റുകളും തമ്മിൽ വലിയ തോതിലുള്ള കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടെന്ന പ്രാഥമിക കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ വ്യാഴാഴ്ച വിവിധ ആശുപത്രികളിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത രേഖകൾ വിശദമായി പരിശോധിച്ച ശേഷം ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനാണ് ഇ.ഡിയുടെ നീക്കം. കൊച്ചിയിലെ മൂന്ന് സ്വകാര്യ ആശുപത്രികളിൽ ഇ.ഡി സംഘം നേരിട്ടെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. അവയവദാനവുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രികളിൽ നിന്ന് ഈ തട്ടിപ്പ് റാക്കറ്റിന് വൻ തുക കമ്മീഷൻ ലഭിച്ചിട്ടുണ്ടെന്നാണ് ഇ.ഡിയുടെ പ്രാഥമിക നിഗമനം.
അവയവദാന തട്ടിപ്പിന് പിന്നിൽ വലിയൊരു മാഫിയ തന്നെയുണ്ടെന്ന് നേരത്തെ വ്യക്തമായിരുന്നു. കേസിലെ മുഖ്യ പ്രതിയായ നജീബ് പിടിയിലായതോടെയാണ് സ്വകാര്യ ആശുപത്രികളിൽ ഇത്തരം നിയമവിരുദ്ധ ശസ്ത്രക്രിയകൾ നടന്നിരുന്നതായും അതിനായി ആശുപത്രികളുടെ സഹായം ലഭിച്ചിരുന്നതായും പോലീസ് കണ്ടെത്തുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി നജീബിന്റെ നേതൃത്വത്തിലുള്ള സംഘം വ്യാജ രേഖകളുണ്ടാക്കി അവയവക്കച്ചവടം നടത്തി വരികയായിരുന്നു.
dewdsdds

