സിഎം രവീന്ദ്രനെയും പിഎം മനോജിനെയും കൈവിട്ട് പിണറായി വിജയൻ; പാർട്ടി തീരുമാനത്തിന് വഴങ്ങി
ഷീബ വിജയൻ
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ പേഴ്സണൽ സ്റ്റാഫിൽ നിന്നും അദ്ദേഹത്തിന്റെ ഏറ്റവും വിശ്വസ്തരായ പ്രമുഖർ പുറത്തായി. മുൻ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സിഎം രവീന്ദ്രനും പ്രസ് സെക്രട്ടറിയായിരുന്ന പിഎം മനോജുമാണ് ഒഴിവാക്കപ്പെട്ടത്. പിഎം മനോജിനെ പ്രതിപക്ഷ നേതാവിന്റെ പ്രസ് സെക്രട്ടറിയാക്കി നിയമിക്കുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന് മുതിർന്ന നേതാക്കൾ മുന്നറിയിപ്പ് നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായിരിക്കെ ഉയർന്ന ആരോപണങ്ങളാണ് മനോജിന് വിനയായത്. മാധ്യമങ്ങളുമായി പിണറായി വിജയനെ അടുപ്പിക്കുന്നതിൽ മനോജ് പരാജയപ്പെട്ടുവെന്ന് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾക്ക് അഭിപ്രായമുണ്ട്. ഇതോടെ ദേശാഭിമാനി മുൻ ചീഫ് ന്യൂസ് എഡിറ്റർ മനോഹരൻ മോറായി പ്രതിപക്ഷ നേതാവിന്റെ പുതിയ പ്രസ് സെക്രട്ടറിയാകും. കണ്ണൂർ സ്വദേശിയായ മനോഹരൻ മോറായി നിലവിൽ സർക്കാരിന്റെ പ്രചാരണ വിഭാഗത്തിൽ പ്രവർത്തിക്കുകയായിരുന്നു. അതേസമയം സിഎം രവീന്ദ്രനെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തരുതെന്ന ആവശ്യം പല കേന്ദ്രങ്ങളിൽ നിന്നും പാർട്ടി നേതൃത്വത്തിന് മുന്നിൽ എത്തിയിരുന്നു. തുടർന്ന് രവീന്ദ്രനെ ഇനി സ്റ്റാഫിൽ ഉൾപ്പെടുത്തേണ്ടതില്ലെന്ന് സിപിഎം തീരുമാനിക്കുകയായിരുന്നു. സ്റ്റാഫിൽ നിന്ന് ഒഴിവാക്കപ്പെട്ട സിഎം രവീന്ദ്രൻ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയുടെ തലപ്പത്തേക്ക് എത്തിയേക്കുമെന്നാണ് വിവരങ്ങൾ. 60 വയസ്സ് തികഞ്ഞ മനോജിന് ദേശാഭിമാനി ഔദ്യോഗികമായി യാത്രയയപ്പ് നൽകും. വിരമിക്കൽ പ്രായം കഴിഞ്ഞെങ്കിലും ദേശാഭിമാനിയിൽ തുടരാൻ പിഎം മനോജ് ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. നിലവിൽ സിപിഎം സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജാണ് ദേശാഭിമാനി റസിഡന്റ് എഡിറ്റർ.
gfsdfsdfs

