പൊലീസിനെ ബോംബെറിഞ്ഞ കേസിൽ പയ്യന്നൂർ നഗരസഭയിലെ സി.പി.എം സ്ഥാനാർഥി ഉൾപ്പെടെ രണ്ടുപേർ കുറ്റക്കാർ
ഷീബ വിജയ൯
പൊലീസ് വാഹനത്തിന് നേരെ സ്റ്റീൽ ബോംബെറിഞ്ഞ കേസിൽ ഇടതു സ്ഥാനാർഥി ഉൾപ്പെടെ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ തളിപ്പറമ്പ് അഡീഷനൽ സെഷൻസ് ജഡ്‌ജി കെ.എൻ. പ്രശാന്ത് കുറ്റക്കാരെന്ന് വിധിച്ചു. ഇവർക്കുള്ള ശിക്ഷ ചൊവ്വാഴ്ച വിധിക്കും. കേസിൽ ഉൾപ്പെട്ട മറ്റ് രണ്ടുപേരെ കോടതി വെറുതെ വിട്ടു.
പയ്യന്നൂർ നഗരസഭ വെള്ളൂർ മൊട്ടമ്മൽ വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർഥിയും ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗവും പയ്യന്നൂർ ബ്ലോക്ക് സെക്രട്ടറിയുമായ വി.കെ. നിഷാദ് (35), വെള്ളൂർ അന്നൂരിലെ ടി.സി.വി. നന്ദകുമാർ (35) എന്നിവരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയ ഒന്നും രണ്ടും പ്രതികൾ. വെള്ളൂർ ആറാംവയലിലെ എ. മിഥുൻ, വെള്ളൂർ ആലിൻകീഴിൽ കുനിയേരിയിലെ കെ.വി. കൃപേഷ് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.
പത്രിക നൽകുന്ന സമയത്ത് ശിക്ഷ വിധിക്കാത്തതിനാൽ നിഷാദിന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് തടസ്സമില്ല. എന്നാൽ, ശിക്ഷ സ്റ്റേ ചെയ്തിട്ടില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ വിജയിച്ചാലും അദ്ദേഹത്തിന് സ്ഥാനം രാജിവെക്കേണ്ടിവരും. 2012 ഓഗസ്റ്റ് ഒന്നിന് പയ്യന്നൂർ പൊലീസിനെ ബോംബെറിഞ്ഞ കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. അന്നത്തെ സി.പി.എം. ജില്ല സെക്രട്ടറിയായിരുന്ന പി. ജയരാജനെ അരിയിൽ ഷുക്കൂർ വധക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് അന്ന് സംസ്ഥാന വ്യാപകമായി അക്രമസംഭവങ്ങൾ അരങ്ങേറിയത്. അന്ന് രാത്രി യൂത്ത് കോൺഗ്രസ് നേതാവ് രൂപേഷിനെ ഒരു സംഘം സി.പി.എം. പ്രവർത്തകർ ആക്രമിക്കുന്നു എന്ന ഫോൺകാളിന്റെ അടിസ്ഥാനത്തിൽ വിവരമന്വേഷിച്ച് തിരിച്ചുവരുകയായിരുന്ന എസ്.ഐ. കെ.പി. രാമകൃഷ്ണൻ ഉൾപ്പെടെയുള്ള പൊലീസ് സംഘത്തിന് നേരെയാണ് രണ്ട് ബൈക്കുകളിലെത്തിയ പ്രതികൾ ബോംബെറിഞ്ഞത്.
asdsdsdsds
