ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ 66 ലക്ഷം രൂപയുടെ തട്ടിപ്പ്; കുറ്റപത്രം സമർപ്പിച്ചു
ഷീബ വിജയ൯
തിരുവനന്തപുരം: ദിയ കൃഷ്ണയുടെ ഓ ബൈ ഓസി എന്ന സ്ഥാപനത്തിൽ തട്ടിപ്പ് നടന്ന സംഭവത്തിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. സ്ഥാപനത്തിലെ ജീവനക്കാരായിരുന്ന വിനിത ജൂലിയറ്റ്, ദിവ്യ ഫ്രാങ്ക്ളിൻ, രാധാകുമാരി എന്നിവരും വിനിതയുടെ ഭർത്താവ് ആദർശുമാണ് കേസിലെ പ്രതികൾ.
രണ്ടു വർഷം കൊണ്ട് ഈ മൂന്ന് ജീവനക്കാരികളും ചേർന്ന് 66 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ദിയകൃഷ്ണയുടെ ക്യൂആർ കോഡിന് പകരം ജീവനക്കാരികളുടെ ക്യുആർ കോഡുവഴി പണം തട്ടിയെടുക്കുകയായിരുന്നു. പ്രതികൾ ആഡംബര ജീവിതത്തിനായിട്ടാണ് തട്ടിയെടുത്ത പണം ഉപയോഗിച്ചതെന്നും പോലീസ് വ്യക്തമാക്കുന്നു. വിശ്വാസ വഞ്ചന, മോഷണം, കൈവശപ്പെടുത്തൽ, ചതി എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.
പണം തട്ടിയെടുത്തതിന് ജീവനക്കാരികൾക്കെതിരെ ദിയ കൃഷ്ണയുടെ പിതാവും ബിജെപി നേതാവുമായ കൃഷ്ണകുമാറാണ് തിരുവനന്തപുരം അസി.കമ്മീഷണർക്ക് പരാതി നൽകിയത്. ഇതിനുപിന്നാലെ, ജീവനക്കാരികൾ കൃഷ്ണകുമാറിനും ദിയ കൃഷ്ണകുമാറിനുമെതിരെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി, പണം കവർന്നു, സ്ത്രീത്വത്തെ അപമാനിച്ചു എന്നീ കുറ്റങ്ങൾ ആരോപിച്ച് പരാതി നൽകിയിരുന്നെങ്കിലും, ഈ പരാതിയിൽ കഴമ്പില്ലെന്നാണ് പോലീസ് കണ്ടെത്തൽ.
sfdsdfsd
