കണ്ണൂരിൽ സി.പി.എമ്മിന്റെ അപ്രതീക്ഷിത നീക്കം; കെ.കെ. ശൈലജ പേരാവൂരിൽ ജനവിധി തേടും
ഷീബ വിജയൻ
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയത്തിൽ നിർണ്ണായക നീക്കവുമായി സി.പി.എം കണ്ണൂർ ജില്ലാ നേതൃത്വം. പാർട്ടിയുടെ കരുത്തുറ്റ മുഖമായ കെ.കെ. ശൈലജ ഇത്തവണ പേരാവൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകും. സിറ്റിംഗ് സീറ്റായ മട്ടന്നൂരിൽ ഇത്തവണ സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് ശൈലജ പേരാവൂരിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ചത്. കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
മട്ടന്നൂരിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജിനെ മത്സരിപ്പിക്കാനാണ് ജില്ലാ കമ്മറ്റി തീരുമാനിച്ചിരിക്കുന്നത്. നിലവിലെ മണ്ഡലമായ മട്ടന്നൂരിൽ നിന്ന് മാറ്റിയതിൽ കെ.കെ. ശൈലജയ്ക്ക് അതൃപ്തിയുണ്ടെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. മട്ടന്നൂരിൽ നിന്ന് മാറ്റിയതിന്റെ കാരണം അവർ സംസ്ഥാന സെക്രട്ടേറിയറ്റിന് മുൻപിൽ ചോദിച്ചതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 60,963 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിലായിരുന്നു ശൈലജ മട്ടന്നൂരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്.
2011-ൽ പേരാവൂർ മണ്ഡലത്തിൽ മത്സരിച്ചിരുന്നെങ്കിലും കോൺഗ്രസിലെ സണ്ണി ജോസഫിനോട് 3,440 വോട്ടുകൾക്ക് ശൈലജ പരാജയപ്പെട്ടിരുന്നു. ഇത്തവണയും സണ്ണി ജോസഫ് തന്നെയാകും പേരാവൂരിൽ ശൈലജയുടെ പ്രധാന എതിരാളി. പരാജയപ്പെട്ട മണ്ഡലം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സി.പി.എം ശൈലജയെ പേരാവൂരിലേക്ക് നിയോഗിച്ചിരിക്കുന്നത്.
efrsderwfsews


