ആഗോള അയ്യപ്പ സംഗമത്തിന് പമ്പതീരത്ത് തുടക്കം : ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

ഷീബ വിജയൻ
പമ്പ I ആഗോള അയ്യപ്പ സംഗമത്തിന് പമ്പ മണപ്പുറത്ത് തുടക്കം. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ പ്രാർഥനയോടെ ആരംഭിച്ച ഉദ്ഘാടന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ശബരിമലയിലേത് മതാതീത ആത്മീയതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ശബരിമലക്ക് വേറിട്ട തനതായ ചരിത്രവും ഐതീഹ്യവുമുണ്ട്. അത് സമൂഹത്തിലെ അധസ്ഥിതരുമായി ബന്ധപ്പെട്ടതാണ്. ശബരിമലയെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദേവസ്വംവകുപ്പ് സെക്രട്ടറി എം.ജി. രാജമാണിക്യം സമീപന രേഖ അവതരിപ്പിക്കും. ഉച്ചക്ക് 12 മുതല്‍ തത്ത്വമസി, ശ്രീരാമ സാകേതം, ശബരി എന്നീ വേദികളിലായി ശബരിമല മാസ്റ്റര്‍ പ്ലാന്‍, ആത്മീയ ടൂറിസം സര്‍ക്യൂട്ട്, ശബരിമലയിലെ ആള്‍ക്കൂട്ട നിയന്ത്രണവും തയാറെടുപ്പുകളും എന്നീ വിഷയങ്ങളിൽ ഒരേ സമയം ചര്‍ച്ച നടക്കും. രണ്ട് മുതല്‍ വിജയ് യേശുദാസ് നയിക്കുന്ന അയ്യപ്പ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ സംഗീത പരിപാടിയുമുണ്ടാകും. 3.20ന് ചര്‍ച്ചകളുടെ സമാഹരണവും തുടര്‍ന്ന് പ്രധാന വേദിയില്‍ സമാപന സമ്മേളനവും നടക്കും. ഇതിനുശേഷം പ്രതിനിധികള്‍ ശബരിമല ദര്‍ശനം നടത്തും.
അതേസമയം, ആഗോള അയ്യപ്പ സംഗമത്തിൽ തമിഴ്നാട് സർക്കാർ പ്രതിനിധികൾ മാത്രമാണ് പങ്കെടുക്കുന്നത്. മറ്റ് സംസ്ഥാന മന്ത്രിമാരൊന്നും എത്തിയിട്ടില്ല. കർണാടക, ഡൽഹി, തെലങ്കാന ആന്ധ്ര സർക്കാറുകളെയാണ് ദേവസ്വം ബോർഡ് പ്രധാനമായി ക്ഷണിച്ചത്. ഇവരൊന്നും ക്ഷണം സ്വീകരിച്ചില്ല. ശബരിമലയുടെ വികസനം ലക്ഷ്യമിട്ടെന്ന് അവകാശപ്പെട്ട് ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന സംഗമത്തിലാണ് ഭക്തർ ഏറെയെത്തുന്ന മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാന പ്രതിനിധികളില്ലാത്തത്. സർക്കാർ പ്രതിനിധികൾ എത്തില്ലെങ്കിലും ഇവിടെനിന്നെല്ലാം ഭക്തരുണ്ടാകുമെന്ന് ദേവസ്വംബോർഡ് പ്രസിഡന്‍റ് പറഞ്ഞു.
ADSADSADSSA