ആര്‍എസ്എസ് കൂട്ടുകെട്ടിൽ പ്രതിഷേധിച്ച് രാജിവച്ച സുന്ദരയ്യയെ മറന്നോ?; മുഖ്യമന്ത്രിയോട് കെ.സി.വേണുഗോപാല്‍

ഷീബ വിജയൻ
തിരുവനന്തപുരം: ആര്‍എസ്എസുമായി സിപിഎം ഒരു കൂട്ടുകെട്ടും ഉണ്ടാക്കിയിട്ടില്ലെന്ന പിണറായി വിജയന്‍റെ പരാമർശത്തിൽ വിമർശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. സിപിഎമ്മിന്‍റെ ആദ്യ ജനറൽ സെക്രട്ടറി പി.സുന്ദരയ്യയുടെ രാജി അടക്കം പരാമർശിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് കെ.സി.വേണുഗോപാല്‍ ഫേസ്ബുക്കിലൂടെ തുറന്ന കത്തെഴുതി. പി.സുന്ദരയ്യ ജനറൽ സെക്രട്ടറി സ്ഥാനവും പിബി അംഗത്വവും രാജിവെച്ചുകൊണ്ട് 102 പേജ് വരുന്ന രാജിക്കത്ത്1975 സെപ്റ്റംബർ 28ന് പാർട്ടിക്ക് നൽകിയിട്ടുണ്ട്. അടിയന്തരാവസ്ഥയിൽ ജനസംഘവും ആർഎസ്എസുമായുള്ള സഹകരണം പാർട്ടിക്ക് വലിയ ദോഷമുണ്ടാക്കുമെന്ന രാജിക്കത്തിലെ വരികൾ വേണുഗോപാൽ ചൂണ്ടിക്കാട്ടി. കണ്ണടച്ചാൽ ചരിത്രം ഇല്ലാതാകില്ല.
1977ൽ പിണറായി നിയമസഭയിലെത്തിയതും ആർഎസ്എസ് പിന്തുണയോടെയാണ്. ശിവദാസ മേനോന്‍റെ പ്രചാരണ പരിപാടിയിൽ എൽ.കെ.അദ്വാനി പങ്കെടുത്തതും ചരിത്രമാണ്.1989ൽ കോൺഗ്രസിനെ അട്ടിമറിക്കാൻ സിപിഎം നേതാക്കൾ വി.പി സിംഗിനൊപ്പം പ്രവർത്തിച്ചതും ചരിത്രം. പാർട്ടി സെക്രട്ടറിക്ക് നാക്ക് പിഴ സംഭവിച്ചതല്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലെ പ്രീണന ശ്രമമാണ് പുറത്തുവന്നതെന്ന് വേണുഗോപാൽ വിമർശിച്ചു. ഭാരതാംബ ചിത്ര വിവാദത്തിൽ ഗവർണറെ വിമർശിച്ച സിപിഐയെ ഒറ്റപ്പെടുത്തി. ഗവർണറെയോ രാജ്ഭവനെയോ വേദനിപ്പിക്കാൻ മുഖ്യമന്ത്രി തയാറായില്ല. ഒടുവിൽ തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കുന്പോൾ വാർത്താസമ്മേളനം നടത്തി സംഘപരിവാർ വിരുദ്ധ മുഖം സ്വയം അവരോധിക്കാൻ നിർബന്ധിതനാവുകയായിരുന്നു. ഗതികേടിന്‍റെ മുഖമാണ് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ കണ്ടതെന്നും വേണുഗോപാൽ തുറന്നടിച്ചു.
rtdtgheretweqw