ഇനി പേടിക്കാതെ മീൻ കഴിക്കാം; കടൽവെള്ളത്തിൽ രാസവസ്തുക്കളില്ലെന്ന് കുഫോസ് പഠനം


ഷീബ വിജയൻ

കൊച്ചി: എം എസ് സി എൽസ3 കപ്പലിൽ നിന്ന് രാസവസ്തുക്കൾ കടലിൽ കലർന്നിട്ടില്ലെന്ന് കുഫോസ് പഠനം. മത്സ്യസമ്പത്ത് നിലവിൽ സുരക്ഷിതമാണെന്നും മീനുകൾ കഴിക്കുന്നതിൽ യാതൊരു ആശങ്കയും വേണ്ടെന്നും പ്രാഥമിക പഠനറിപ്പോർട്ട് പറയുന്നു. ഒരു കണ്ടെയ്നറിൽ ഉണ്ടായിരുന്ന കാൽസ്യം കാർബൈഡ് കടലിൽ കലർന്നിട്ടില്ലെന്നും മീനുകളും മീൻമുട്ടയും നിലവിൽ സുരക്ഷിതമാണെന്നും പഠനം വെളിപ്പെടുത്തുന്നു.

എം എസ് സി എൽസ3 കപ്പലിലുണ്ടായിരുന്ന കണ്ടെയ്നറുകളിൽ 13 എണ്ണത്തിലാണ് അപകടകരമായ രാസവസ്തുക്കൾ ഉണ്ടായിരുന്നത്. അതിൽ ഒന്നിൽ കാൽസ്യം കാർബൈഡ് ആയിരുന്നു. അപകടത്തിന് ശേഷം മത്സ്യം കഴിക്കുന്നതിൽ പൊതുജനങ്ങളിൽ വലിയ ഭീതി നിലനിന്നിരുന്നു. ഇതോടെയാണ് കുഫോസ് പഠനം നടത്തിയത്.

കൊല്ലം, ആലപ്പുഴ കടൽ മേഖലകളിൽ നിന്നാണ് പഠനത്തിന് സാമ്പിളുകൾ ശേഖരിച്ചത്. തുടർന്ന് കാൽസ്യം കാർബൈഡ് വെള്ളത്തിൽ ഇതുവരെ കലർന്നിട്ടില്ല എന്ന് കണ്ടെത്തി. കാൽസ്യം കാർബൈഡ് ക്രമാതീതമായി കലർന്നാൽ മീൻ മുട്ടകൾ നശിക്കും. അങ്ങനെ വന്നാൽ അടുത്ത വർഷം മത്സ്യലഭ്യത കുറയാൻ ഇടയാകും. അഞ്ചംഗ സമിതിയുടെ പ്രാഥമിക റിപ്പോർട്ട് നാളെയാണ് ഫിഷറീസ് വകുപ്പിന് സമർപ്പിക്കുക. അന്തിമ റിപ്പോർട്ട് ആറുമാസത്തിനുശേഷം നൽകും.

ഇക്കഴിഞ്ഞ മെയ് 25നായിരുന്നു കൊച്ചി പുറംകടലിൽ ലൈബീരിയൻ കപ്പൽ എംഎസ്‌സി എൽസ3 അപകടത്തിൽപ്പെട്ടത്. കേരള തീരത്ത് നിന്ന് 38 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടം നടന്നത്. വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. അറുന്നൂറിലധികം കണ്ടെയ്നറുകളായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്.

article-image

erwerweqrweqw

You might also like

Most Viewed