നിലമ്പുരിൽ സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യബാന്ധവം : വി.ഡി. സതീശൻ

ഷീബ വിജയൻ
നിലമ്പുർ: സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യബാന്ധവമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അതുകൊണ്ടാണ് ബിജെപി ദുർബല സ്ഥാനാർഥിയെ നിർത്തിയത്. ആദ്യം സ്ഥാനാർഥിയെ നിർത്തേണ്ടതില്ലെന്നായിരുന്നു ബിജെപി തീരുമാനമെന്നും അത് വലിയ വിഷയമായ സാഹചര്യത്തിലാണ് തീരുമാനം മാറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫ് വോട്ട് ബാങ്കിൽ വിള്ളൽ വീഴ്ത്തുകയായിരുന്നു ലക്ഷ്യം. എന്നാൽ, ഈ സർക്കാരിനെ അധികാരത്തിൽ നിന്ന് താഴെയിറക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് യുഡിഎഫിന്‍റെ വോട്ട് ബാങ്ക്. എൽഡിഎഫിനെ ജയിപ്പിക്കാൻ അവർ കൂട്ടുനിൽക്കില്ല. വൻ ഭൂരിപക്ഷത്തിൽ യുഡിഎഫ് നിലമ്പുരിൽ വിജയിക്കുമെന്നും സതീശൻ വ്യക്തമാക്കി.
വെൽഫെയർ പാർട്ടി പിന്തുണയുമായി ബന്ധപ്പെട്ട ചോദ്യത്തിന് ജമാ അത്തെ ഇസ്‌ലാമിയും വെൽഫെയർ പാർട്ടിയും മതേതര പാർട്ടിയാണോ വർഗീയ പാർട്ടിയാണോ എന്ന് മുഖ്യമന്ത്രിയോട് ചോദിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി സിപിഎം ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ തേടി മത്സരിച്ചിരുന്നു. വ്യക്തമായ രാഷ്ട്രീയനിലപാടുള്ള സംഘടനയാണ് ജമാഅത്തെ ഇസ്‍ലാമിയെന്ന് പിണറായി വിജയൻ അന്ന് പറഞ്ഞപ്പോൾ ആർക്കും പ്രശ്‌നമില്ലായിരുന്നു. സിപിഎമ്മിനെ പിന്തുണയ്ക്കുമ്പോൾ മതേതര പാർട്ടിയും യുഡിഎഫിനെ പിന്തുണയ്ക്കുമ്പോൾ വർഗീയ പാർട്ടിയാകുന്നതെങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.
sadsaasddsa