വിദ്യാർത്ഥിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം; പാക്കിസ്ഥാനിൽ നാല് പേർക്ക് വധശിക്ഷ
ലാഹോർ: കോളേജ് വിദ്യാർത്ഥിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ പാക്കിസ്ഥാനിൽ നാല് പേർക്ക് വധശിക്ഷ. നസീർ അഹമ്മദ്, മുഹമ്മദ് വസീം, ഉമർ ഹയാത്ത്, ഫഖീർ ഹുസൈൻ എന്നിവരെയാണ് പഞ്ചാബ് പ്രവിശ്യ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. കഴിഞ്ഞ ജനുവരിയിൽ ലാഹോറിൽ നിന്ന് 400 കിലോമീറ്റർ അകലെയുള്ള ബഹവൽപുർ ജില്ലയിലാണ് സംഭവം. 20−കാരിയുടെ ആഭരണങ്ങളും പണവും മോഷ്ടിച്ച ശേഷമായിരുന്നു ബലാത്സംഗം. മോഷണത്തിന് ശേഷം പെൺകുട്ടിയെ മറ്റൊരു മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
പെൺകുട്ടിയെ ഉപദ്രവിക്കരുതെന്ന് മാതാപിതാക്കൾ അപേക്ഷിച്ചെങ്കിലും പ്രതികൾ ചെവിക്കൊണ്ടില്ല. അതിന് ശേഷം പ്രതികൾ മുങ്ങുകയായിരുന്നുവെന്ന് പ്രൊസിക്യൂഷൻ പറഞ്ഞു. കേസിൽ അഡീഷണൽ ജില്ലാ കോടതി ജഡ്ജി റാണാ അബ്ദുൽ ഹക്കീമാണ് ശിക്ഷ വിധിച്ചത്.
