കോവിഡിനു പുറമേ ആശങ്ക പടർത്തി പക്ഷിപ്പനിയും

പാരീസ്: കോവിഡിനു പുറമേ പക്ഷിപ്പനിയും യൂറോപ്പിനെയും ചൈനയെയും ദക്ഷിണകൊറിയയെയും ആശങ്കയിലാഴ്ത്തുന്നു. ഈ രാജ്യങ്ങളിൽ സമീപനാളുകളിൽ പക്ഷിപ്പനി അതിവേഗം പടരുകയാണെന്ന് വേൾഡ് ഓർഗനൈസേഷൻ ഫോർ ആനിമൽ ഹെൽത്ത് പറഞ്ഞു. പൗൾട്രിമേഖലയിൽ ജാഗ്രത തുടരണമെന്ന് അധികൃതർ നിർദേശം നൽകിയിരുന്നു. പക്ഷിപ്പനിയെത്തുടർന്നു മുൻകാലങ്ങളിൽ ലക്ഷക്കണക്കിന് മുട്ടക്കോഴികളെയും ഇറച്ചിക്കോഴികളെയും കൊന്നൊടുക്കേണ്ടിവന്ന സാഹചര്യത്തിലാണിത്. മനുഷ്യരിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയിൽ എച്ച് 5 എൻ 6 പനി 21 പേരിൽ സ്ഥിരീകരിച്ചു.
ചൈനയ്ക്കുപുറമേ ദക്ഷിണകൊറിയയിലും പക്ഷിപ്പനി പടരുകയാണ്. രാജ്യത്തെ ഒരു ഫാമിൽ രോഗം സ്ഥിരീകരിച്ച 770,000 ത്തോളം ഇറച്ചിക്കോഴികളെ കൊന്നൊടുക്കുകയായിരുന്നു. ജപ്പാനിലെ വടക്കുകിഴക്കൻ പ്രവിശ്യയിൽ രോഗം കണ്ടെത്തിയതായി ജപ്പാൻ കൃഷിമന്ത്രാലയം സ്ഥിരീകരിച്ചു. യൂറോപ്പിൽ നോർവേയിലാണ് രോഗം രൂക്ഷം. എച്ച് 5 എന്‍ 1 പനി റോഗല്ലാൻഡ് മേഖലയിലെ 7,000 പക്ഷികളിൽ സ്ഥിരീകരിച്ചു. വളർത്തുകോഴികളെ അടച്ചിട്ട സ്ഥലങ്ങളിൽ പാർപ്പിക്കാൻ ബെൽജിയം സർക്കാർ കർഷകർക്കു നിർദേശം നകിയതും രോഗബാധ സ്ഥിരീകരിച്ചതിനെത്തുടർന്നാണ്. ഫ്രാൻസിൽ ഈ മാസം ആദ്യവും നെതർലൻഡ്‌സിൽ ഒക്ടോബറിലും പക്ഷിപ്പനി കണ്ടെത്തിയിരുന്നു.