അഫ്ഗാൻ പുനർനിർമാണത്തിന് ചൈന സഹായം വാഗ്ദാനം ചെയ്‌തതായി താലിബാൻ
കാബൂൾ: അഫ്ഗാനിസ്ഥാന്റെ മുഖ്യപങ്കാളിയായിരിക്കും ചൈനയെന്ന് താലിബാന്‍. അഫ്ഗാൻ പുനർനിർമാണത്തിന് ചൈന സഹകരണം വാഗ്ദാനം ചെയ്‌തെന്ന് താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് വ്യക്തമാക്കി. അഫ്ഗാനിൽ ചൈനയ്ക്ക് എംബസി ഉണ്ടായിരിക്കും. നിർമാണ പ്രവർത്തനങ്ങൾ നടത്തുമെന്നും താലിബാൻ വക്താവ് വ്യക്തമാക്കി. ഇറ്റാലിയൻ ദിനപത്രമായ ലാ റിപ്പബ്ലിക്കയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സബീഹുള്ള ഇക്കാര്യം വ്യക്തമാക്കിയത്.
ചൈനയുടെ സഹായത്തോടെ അഫ്ഗാനിസ്ഥാനിൽ വികസന പ്രവർത്തനങ്ങൾക്ക് അടിത്തറപാകും. ചൈന ആയിരിക്കും വികസന കാര്യത്തിൽ രാജ്യത്തിന്റെ പ്രധാന പങ്കാളി. രാജ്യത്ത് നിക്ഷേപം നടത്താന്‍ ചൈന സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും താലിബാൻ വക്താവ് പറഞ്ഞു.
പുരാതനമായ പട്ടുപാതയെ പുനരുജ്ജീവിപ്പിക്കുന്ന ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയെ താലിബാൻ പിന്തുണയ്ക്കും. അഫ്ഗാനിസ്താനിൽ വൻതോതിലുള്ള ചെന്പ് ശേഖരമുണ്ട്. ചൈനയുടെ സഹായത്തോടെ ചെന്പ് ഖനികൾ ആധുനികവത്കരിക്കാനും പ്രവർത്തന സജ്ജമാക്കാനും കഴിയും. രാജ്യാന്തര വിപണികളിലേക്കുള്ള തങ്ങളുടെ വാതിൽ തുറക്കുന്നത് ചൈനയിലൂടെ ആയിരിക്കുമെന്നും താലിബാൻ വക്താവ് കൂട്ടിച്ചേർത്തു.
