വെസ്റ്റ്ബാങ്കിലെ ഇസ്രയേൽ പലസ്തീൻ തർക്കത്തിൽ അന്താരാഷ്ട്ര നിലപാട് തള്ളി അമേരിക്ക


ന്യൂയോര്‍ക്ക്: വെസ്റ്റ്ബാങ്കിലെ ഇസ്രയേൽ പലസ്തീൻ തർക്കത്തിൽ അന്താരാഷ്ട്ര നിലപാട് തള്ളി അമേരിക്ക. വെസ്റ്റ് ബാങ്കിലേത് ഇസ്രയേലി അധിനിവേശമായി കണക്കാക്കാനാകില്ലെന്ന് അമേരിക്ക വ്യക്തമാക്കി. യുഎസ് നിലപാട് ഇസ്രയേൽ സ്വാഗതം ചെയ്തപ്പോൾ, പാലസ്തീൻ ഇതിനെ തള്ളിപ്പറ്റഞ്ഞ് രംഗത്തെത്തി. ഇസ്രയേൽ പലസ്തീൻ തർക്കത്തിൽ നാല് പതിറ്റാണ്ടായി തുടരുന്ന നിലപാടാണ് അപ്രതീക്ഷിത നീക്കത്തിലൂടെ അമേരിക്ക തള്ളിപ്പറഞ്ഞത്. 1967ലെ യുദ്ധത്തിന് ശേഷം വെസ്റ്റ്ബാങ്ക് കയ്യേറി കോളനികൾ സ്ഥാപിച്ച ഇസ്രയേലിന്റെ നടപടിയെ ജനീവ കരാറിന്റെ ലംഘനമായാണ് യുഎൻ ഉൾപ്പെടെ കണക്കാക്കുന്നത്. ഇതിനോട് ചേർന്ന് നിൽക്കുന്ന നിലപാടാണ് അമേരിക്കയും ഇതുവരെ സ്വീകരിച്ചിരുന്നത്. 
78ൽ റോണൾഡ് റീഗന്റെ കാലം മുതൽ തുടരുന്ന ഈ നിലപാടാണ് യുഎസ് ഇപ്പോൾ തള്ളിപ്പറഞ്ഞിരിക്കുന്നത്. വെസ്റ്റ്ബാങ്കിൽ ജൂത കോളനികൾ പണിയാനുള്ള ഇസ്രയേലിന്റെ അവകാശത്തെ തള്ളിപ്പറയാനാകില്ലെന്നാണ് യുഎസ് നയമെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ വ്യക്തമാക്കി.അധികാരത്തിലെത്തിയ ശേഷം ട്രംപ് തുടരുന്ന ഇസ്രയേൽ അനുകൂല നിലപാടുകളിൽ അവസാനത്തേതാണ് ഇത്.  
യുഎസ് നിലപാടിനെ ഇസ്രയേൽ സ്വാഗതം ചെയ്തു. വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കുമെന്ന വാഗ്ദാനം നൽകിയിട്ടും അധികാരം നിലനിർത്താൻ പാടുപെടുന്ന പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവിന് പുതുജീവൻ നൽകുന്നതാണ് പുതിയ പ്രഖ്യാപനം. അതേസമയം അമേരിക്കയുടെ നിലപാടുമാറ്റത്തെ പലസ്തീൻ അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളെ തള്ളിപ്പറഞ്ഞിരിക്കുകയാണ് യുഎസ് എന്ന് പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനോട് അടുത്ത വൃത്തങ്ങൾ പ്രതികരിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed