സംഝോത എക്സ്പ്രസ് റദ്ദാക്കി പാക്കിസ്ഥാൻ
ഇസ്ലാമാബാദ്: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുന്നു. ജമ്മു കാഷ്മീർ വിഭജനത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നും പാക്കിസ്ഥാനിലേക്ക് സർവ്വീസ് നടത്തുന്ന സംഝോത എക്സ്പ്രസ് പാക്കിസ്ഥാൻ റദ്ദാക്കിയതായാണ് പുതിയ വിവരം. പാക് മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവിട്ടത്.
അതേസമയം, പാക് നടപടിയെ തുടർന്ന് നൂറിലധികം യാത്രക്കാർ അതിർത്തിയിലെ അവസാന സ്റ്റേഷനായ അട്ടാരിയിൽ കുടങ്ങിയതായും റിപ്പോർട്ടുണ്ട്. ഫെബ്രുവരി 26-ന് ഇന്ത്യ ബാലക്കോട്ടിലെ ഭീകരക്യാന്പുകൾ ആക്രമിച്ചതിനു പിന്നാലെയും പാക്കിസ്ഥാൻ സംഝോത എക്സ്പ്രസ് ട്രെയിൻ റദ്ദാക്കിയിരുന്നു. ബുധനാഴ്ച പാക്കിസ്ഥാൻ തങ്ങളുടെ വ്യോമ കോറിഡോറും അടച്ചിരുന്നു. ഇതോടെ ഇന്ത്യയിലേക്ക് വരികയും പോകുകയും ചെയ്യുന്ന വിമാനങ്ങൾ 12 മിനിറ്റ് അധികം പറക്കേണ്ടിവരും. പാക്കിസ്ഥാൻ ആകാശത്തിലൂടെ യുഎസ്, യൂറോപ്പ്, പശ്ചിമേഷ്യ എന്നിവിടങ്ങളിലേക്കുള്ള അന്പതോളം ഇന്ത്യൻ വിമാനങ്ങൾ പറക്കുന്നുണ്ട്.

