മെലാനിയ ട്രംപ് ധരിച്ച ജാക്കറ്റ് വിവാദത്തിൽ
വാഷിംഗ്ടൺ : അനധികൃത കുടിയേറ്റക്കാരിൽ നിന്ന് വേർപെടുത്തി പ്രത്യേക കേന്ദ്രങ്ങളിൽ പാർപ്പിച്ചിരിക്കുന്ന കുട്ടികളെ സന്ദർശിക്കാനുള്ള യാത്രയിൽ അമേരിക്കൻ പ്രഥമവനിത മെലാനിയ ട്രംപ് ധരിച്ച ജാക്കറ്റ് വിവാദത്തിനു തിരികൊളുത്തി. ജാക്കറ്റിനു പുറത്ത് ‘ഞാൻ ഒട്ടും കാര്യമാക്കുന്നില്ല, നിങ്ങളോ?’ എന്ന് ഇംഗ്ലീഷിൽ എഴുതിയിരുന്നതാണു കാരണം. കുട്ടികളോടുള്ള കരുണയില്ലായ്മയാണു മെലാനിയ വെളിപ്പെടുത്തിയതെന്നു വിമർശകർ പറഞ്ഞു. എന്നാൽ വ്യാജവാർത്തകളെ ഉദ്ദേശിച്ചാണ് എഴുത്തെന്നു പ്രസിഡണ്ട് ട്രംപ് പറഞ്ഞു
അമേരിക്കയിലേക്ക് കുടിയേറുന്ന മെക്സിക്കോക്കാരുടെ മക്കളെ മാതാപിതാക്കളിൽ നിന്ന് വേർപിരിച്ച് ആശ്രിതകേന്ദ്രങ്ങളിലാക്കുന്ന സീറോ ടോളറൻസ് നയം ശക്തമായ പ്രതിഷേധങ്ങളെയും സമ്മർദ്ദങ്ങളെയും തുടർന്ന് കഴിഞ്ഞ ദിവസമാണ് ട്രംപ് പിൻവലിച്ചത്. ഇതിനു പിന്നാലെയാണ് ആശ്രിതകേന്ദ്രത്തിലെ കാര്യങ്ങൾ നേരിട്ട് മനസിലാക്കാനും കുട്ടികളോട് സംസാരിക്കാനുമായി മെലാനിയ ട്രംപ് ടെക്സാസിലെത്തിയത്. എന്നാൽ യാത്രാസമയത്ത് മെലാനിയ ധരിച്ചിരുന്ന ജാക്കറ്റിന്റെ പിന്നിലെഴുതിയിരുന്ന വാചകങ്ങൾ അവർക്കെതിരെ ശക്തമായ എതിർപ്പിന് വഴിവയ്ക്കുകയായിരുന്നു.
ആശ്രിതകേന്ദ്രത്തിലെ കുട്ടികളെ കാണാനും അവരെ മാതാപിതാക്കളുടെയടുത്തേക്ക് തിരികെയെത്തിക്കുന്നതിനും എന്ത് സഹായമാണ് ചെയ്യാനാവുക എന്ന് ചർച്ച ചെയ്യാനാണ് അവിടേക്ക് പോയതെന്ന് മെലാനിയ പറയുന്നു. കുട്ടികൾക്ക് മതിയായ സൗകര്യങ്ങൾ അവിടെയുണ്ടോ എന്ന് കണ്ടറിയുകയും ലക്ഷ്യമായിരുന്നു. എന്നാൽ യാത്രാസമയത്ത് ധരിക്കാൻ ആ ജാക്കറ്റ് തന്നെ വേണമായിരുന്നോ എന്നാണ് വിമർശകരുടെ ചോദ്യം.
മുൻമോഡലും സെലിബ്രിറ്റിയുമായ മെലാനിയ വസ്ത്രധാരണത്തിന്റെ പേരിൽ വാർത്തയിലിടം നേടുന്നത് ഇതാദ്യമായല്ല. മാധ്യമങ്ങൾക്ക് മെലാനിയയുടെ വസ്ത്രധാരണത്തിലും ൈസ്റ്റലിലും പ്രത്യേക ശ്രദ്ധയുണ്ടെന്നിരിക്കെ ഇത്തരമൊരു ജാക്കറ്റ് ഈയവസരത്തിൽ തിരഞ്ഞെടുത്തത് മനപ്പൂർവമാണെന്നാണ് വിമർശകരുടെ സംശയം. അതിനു പിന്നാലെ വന്ന ട്രംപിന്റെ വിശദീകരണമാണ് കാര്യങ്ങൾ കൂടുതൽ വഷളാക്കിയത്. വ്യാജവാർത്തകൾ ചമച്ചുവിടുന്ന മാധ്യമങ്ങളെയാണ് ജാക്കറ്റിലെ വാചകം ഉന്നം വച്ചതെന്നാണ് ട്രംപ് പറഞ്ഞത്.
ആ ജാക്കറ്റിലെ സന്ദേശങ്ങൾക്ക് പ്രത്യേകിച്ചൊരു ലക്ഷ്യവുമില്ലെന്ന് മെലാനിയയുടെ വക്താവ് പ്രതികരിച്ചു. ടെക്സാസിലേക്കുള്ള സുപ്രധാനയാത്രയെക്കുറിച്ചല്ലാതെ മെലാനിയയുടെ വാർഡ്രോബിനെക്കുറിച്ച് മാധ്യമങ്ങൾ തലപുകയ്ക്കുന്നതെന്തിനാണെന്ന് അറിയില്ലെന്നും മെലാനിയയുമായിബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ പ്രതികരിച്ചു.



