അമേരിക്കൻ തടവറയിൽ 42 ഇന്ത്യക്കാർ കൂടി
ഡാളസ് : അമേരിക്കയിൽ അനധികൃതമായി കുടിയേറാൻ ശ്രമിച്ച 42 ഇന്ത്യക്കാർ കൂടി തടവിലുണ്ടെന്ന വിവരം പുറത്തുവന്നു. ന്യൂമെക്സിക്കോ സംസ്ഥാനത്തെ ഒറ്റേറോ കൗണ്ടി ജയിലിലാണ് ഇവർ ഇപ്പോഴുള്ളത്. ഓറേഗോൺ സംസ്ഥാനത്തെ ഫെഡറൽ ജയിലിൽ കഴിയുന്ന 52 ഇന്ത്യക്കാരുടെ വിവരം നേരത്തേ പുറത്തുവന്നിരുന്നു. ഓറേഗോണിലെ തടവുകാരെ കോൺസുലാർ ഉദ്യോഗസ്ഥൻ സന്ദർശിച്ചെന്നും ന്യൂമെക്സിക്കോയിലുള്ളവരെ വൈകാതെ സന്ദർശിക്കുമെന്നും ഇന്ത്യൻ എംബസി അറിയിച്ചു. എന്നാണ് ഇവർ പിടിയിലായതെന്നു വ്യക്തമല്ല. ജയിൽ അധികൃതരുടെ അനുമതി ഉണ്ടായിട്ടും ഇവർ മറ്റാരെയും ബന്ധപ്പെടാൻ ശ്രമിച്ചിട്ടില്ല.
പഞ്ചാബിൽനിന്നുള്ള സിക്ക് വംശജരും ആന്ധ്രപ്രദേശിൽ നിന്നുള്ള ക്രൈസ്തവരുമാണ് തടവുകാരിൽ ഭൂരിഭാഗവുമെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു.
ഇന്ത്യയിൽ മതപീഡനം നേരിടുന്നതിനാൽ അമേരിക്കയിൽ രാഷ്ട്രീയാഭയം നൽകണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. രാഷ്ട്രീയാഭയം തേടുന്ന സാഹചര്യത്തിൽ നയതന്ത്രതലത്തിൽ സഹായം നൽകാൻ ഇന്ത്യക്കു പരിമിതികളുണ്ട്.
രാഷ്ട്രീയാഭയകാര്യത്തിൽ പൂർണമായും തീർപ്പു കൽപിക്കുന്നത് അമേരിക്കൻ കുടിയേറ്റ വകുപ്പാണ്. ഓറേഗോണിലെ ഇന്ത്യൻ തടവുകാരുടെ കുട്ടികളെ മാതാപിതാക്കളിൽ നിന്നും വേർപ്പെടുത്തിയെന്ന റിപ്പോർട്ടുകൾ തെറ്റാണെന്നും പുതിയ റിപ്പോർട്ടിൽ പറയുന്നു.



