നിക്കരാഗ്വൻ റിപ്പോർട്ടർ വെടിയേറ്റു മരിച്ചു

മനാഗ്വ : സർക്കാർ വിരുദ്ധ സമരം റിപ്പോർട്ടു ചെയ്യുന്നതിനിടിയിൽ നിക്കരാഗ്വൻ റിപ്പോർട്ടർ വെടിയേറ്റു മരിച്ചു. ബ്ലൂഫീൽഡ്സ് ടൗണിലെ തകരാറിലായ എ.ടി.എമ്മിന്‍റെ വിവരം ഫേസ് ബുക്കിൽ ലൈവായി നൽകുന്പോഴാണ് ഏഞ്ചൽ ഗഹോന എന്ന റിപ്പോർട്ടർക്കു വെടിയേറ്റത്. ക്യാമറാമാനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പെൻഷൻ കുറയ്ക്കാനും ജീവനക്കാർ അടയ്ക്കേണ്ട വിഹിതം വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് നിക്കരാഗ്വൻ സർക്കാർ കൊണ്ടുവന്ന പരിഷ്കാരത്തിനെതിരെ ജനരോഷം വർദ്ധിക്കുകയാണ്. രാജ്യതലസ്ഥാനമായ മനാഗ്വയിൽ കഴിഞ്ഞ ബുധനാഴ്ചയാണ് പെൻഷൻകാർ പ്രക്ഷോഭം ആരംഭിച്ചത്. അടുത്ത ദിവസം മുതൽ വിദ്യാർതിഥികളും തൊഴിലാളികളും പ്രക്ഷോഭത്തിൽ ചേർന്നു. വെള്ളിയാഴ്ച നടന്ന സമരം സംഘർഷത്തിൽ കലാശിച്ചു. ഇതിനുശേഷം നിക്കരാഗ്വയിൽ വിവിധ സ്ഥലങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 26 ആയി. നൂറുകണക്കിനു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വൈസ് പ്രസിഡണ്ട് റൊസാരിയോ മുറിലോ പ്രക്ഷോഭകാരികളെ രക്തദാഹികളെന്നാണ് വിശേഷിപ്പിച്ചത്. സർക്കാർ ചർച്ചയ്ക്കു തയാറാണെന്നും അദ്ദേഹം അറിയിച്ചു. രാഷ്ട്രീയ അജണ്ട നടപ്പാക്കാൻ രക്തദാഹികൾ രക്തമൊഴുക്കുകയാണെന്ന് മുറിലോ പറഞ്ഞു.