റൗൾ നാളെ പടിയിറങ്ങും
ഹവാന : ക്യൂബയിൽ പ്രസിഡണ്ട് റൗൾ ക്യാസ്ട്രോ നാളെ സ്ഥാനമൊഴിയും. ഇതോടെ ആറ് ദശകം ദീർഘിച്ച ക്യാസ്ട്രോ ഭരണം അവസാനിക്കുകയാണ്. 1959ലെ ക്യൂബൻ വിപ്ലവത്തിന് നേതൃത്വം കൊടുത്ത ഫിഡൽ ക്യാസ്ട്രോ അസുഖബാധിതനായതിനെത്തുടർന്ന് അദ്ദേഹത്തിന്‍റെ സഹോദരനായ റൗൾ 2006ൽ അധികാരമേൽക്കുകയായിരുന്നു. ഫിഡലും സഹോദരനും ചേർന്ന് 60 വർഷത്തോളം ക്യൂബ ഭരിച്ചു. 86കാരനായ റൗൾ നാളെ അധികാരമൊഴിയുമെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടി തലപ്പത്ത് 2021 വരെ തുടരും. 2021ലെ പാർട്ടി കോൺഗ്രസ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കും. ക്യാസ്ട്രോ എന്ന കുടുംബപ്പേരില്ലാത്ത പുതിയ പ്രസിഡണ്ടിനെ നാഷണൽ അസംബ്ലി (പാർലമെന്‍റ്) തിരഞ്ഞെടുക്കും. ഇപ്പോഴത്തെ ഒന്നാം വൈസ് പ്രസിഡണ്ട് മിഗുവൽ ഡയസ് കാനലായിരിക്കും പുതിയ രാഷ്‌ട്രത്തലവനെന്നാണ് കരുതപ്പെടുന്നത്.
സോവ്യറ്റ് യൂണിയന്‍റെ തകർച്ചയ്ക്ക് ശേഷവും കമ്മ്യൂണിസ്റ്റ് ഭരണം നിലനിർത്താൻ ക്യാസ്ട്രോമാർക്ക് സാധിച്ചു. അന്പത്തെട്ടുകാരനായ മിഗുവൽ ഡയസ് കാനലിനെ കാത്തിരിക്കുന്നത് താറുമാറായ സന്പദ് വ്യവസ്ഥയാണ്. സാന്‍റാ ക്ലാര യൂണിവേഴ്സിറ്റിയിലെ മുൻ എഞ്ചിനീയറിംഗ് പ്രഫസറായ ഡയസിന് റീഎഞ്ചിനിയറിംഗ് നടത്തി ക്യൂബയെ മാറ്റത്തിന്‍റെ പാതയിലൂടെ നയിക്കാനാവുമെന്നാണ് നിരീക്ഷകർ കരുതുന്നത്.



