പോഷകനദി അടച്ചത് ഇന്ത്യയെ ബാധിക്കില്ലെന്ന് ചൈന
ബീജിങ് : അണക്കെട്ട് നിർമ്മാണത്തിനായി ബ്രഹ്മപുത്രാ നദിയുടെ ടിബറ്റിലെ പോഷകനദി അടച്ചത് ഇന്ത്യയിലേയ്ക്കുള്ള ഒഴുക്കിനെ ബാധിക്കില്ലെന്ന് ചൈന. യാർലുംഗം സാംഗ്ബോ എന്ന് ചൈനക്കാർ വിളിക്കുന്ന ബ്രഹ്മപുത്രയുടെ പോഷകനദിയായ സിയാബുഗുവിലാണ് ചൈനയുടെ ലാൽഹോ അണക്കെട്ട് വരുന്നത്. ടിബറ്റിനെ വെള്ളപ്പൊക്കത്തിൽ നിന്ന് സംരക്ഷിക്കുന്നതിനും കാർഷികാവശ്യങ്ങൾക്കായുള്ള ജലലഭ്യത ഉറപ്പാക്കുന്നതിനും പദ്ധതി അനിവാര്യമാണെന്ന് ചൈന പറയുന്നു. കൂടാതെ പോഷക നദി പൂർണമായും ചൈനയുടെ ഭൂപ്രദേശത്ത് കൂടിയാണ് ഒഴുകുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇരു രാജ്യങ്ങളിലൂടെയും ഒഴുകുന്ന നദികളുടെ കാര്യത്തിൽ ഇന്ത്യയും ചൈനയും നല്ല സഹകരണത്തോടെയാണ് മുന്നോട്ട് പോകുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
നിലവിൽ ബ്രഹ്മപുത്രയിലെ ജലത്തിന്റെ ഒരു ശതമാനം മാത്രമാണ് ചൈന ഉപയോഗിക്കുന്നത്. ചൈനയിൽ വികസന കാര്യത്തിൽ പിന്നിൽ നിൽക്കുന്ന മേഖലകളിലാണ് യാർലുംഗ് സാംഗ്ബോ ഒഴുകുന്നത്. അതിനാൽ തന്നെ ഇവിടുത്തെ ജലവിഭവം ഉപയോഗപ്പെടുത്തുക എന്നത് മേഖലയുടെ വികസനത്തിൽ പ്രധാനമാണ്.
ടിബറ്റിൽ നിന്ന് ഉത്ഭവിച്ച് അരുണാചൽ പ്രദേശ്, ആസാം വഴി ബംഗ്ലാദേശിലേയ്ക്കും അവിടെ നിന്ന് ബംഗാൾ ഉൾക്കടലിലേയ്ക്കുമാണ് ബ്രഹ്മപുത്ര ഒഴുകുന്നത്.

