തമിഴ് ചലച്ചിത്ര ലോകത്തെ അതുല്യ പ്രതിഭ കെ. ഭാഗ്യരാജ് അന്തരിച്ചു; വിടവാങ്ങിയത് 'തിരക്കഥകളുടെ രാജാവ്'
ഷീബ വിജയൻ
നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു. തമിഴ് സിനിമയിലെ ഐക്കോണിക് താരങ്ങളില്‍ ഒരാളായ അദ്ദേഹം അഭിനയത്തിന് പുറമെ തിരക്കഥാകൃത്തായും സംവിധായകനായും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 25 സിനിമകള്‍ സംവിധാനം ചെയ്ത അദ്ദേഹത്തിന്റെ അഞ്ച് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിനാണ് ഹൃദയാഘാതത്തെ തുടർന്ന് 73-ാം വയസിൽ തിരശ്ശീല വീണിരിക്കുന്നത്. 1979 ൽ പുറത്തിറങ്ങിയ സുവരില്ലാത ചിത്രങ്ങള്‍ എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറിയ അദ്ദേഹം തന്നെയായിരുന്നു ചിത്രത്തിലെ നായകനും. പിന്നീട് ഒരു കൈ ഓസൈ, മൗന ഗീതങ്ങള്‍, അന്ത 7 നാട്കള്‍, ഡാര്‍ലിങ് ഡാര്‍ലിങ് ഡാര്‍ലിങ്, മുന്താനൈ മുടിച്ച്, ചിന്ന വീട്, എങ്ക ചിന്ന രാസ, അവസര പൊലീസ് 100 തുടങ്ങിയ ചിത്രങ്ങള്‍ ചെയ്തു. നടി പൂര്‍ണിമ ജയറാം ഭാര്യയും നടന്‍ ശാന്തനു ഭാഗ്യരാജും ശരണ്യ ഭാഗ്യരാജും മക്കളുമാണ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കരിയര്‍ ആരംഭിച്ച്, ഭാരതിരാജയുടെ 16 വയതിനിലെ എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച അദ്ദേഹം ഡയലോഗ് എഴുതിയ സിഗപ്പു റോജാക്കള്‍ എന്ന ചിത്രത്തിലും അഭിനയിച്ചു. ഭാരതിരാജയ്‌ക്കൊപ്പം അസിസ്റ്റന്റ് ഡയറക്ടറായും തിരക്കഥാകൃത്തായും പ്രവര്‍ത്തിച്ച ശേഷമാണ് സംവിധായകനായി മാറിയത്. പ്രണയവും ഫാമിലി ഡ്രാമയും സാമൂഹിക നിരീക്ഷണവും ആക്ഷേപ ഹാസ്യവുമെല്ലാം കോര്‍ത്തിണക്കി തമിഴ് സിനിമയിലെ പാത്ത് ബ്രേക്കര്‍മാരില്‍ ഒരാളായി മാറിയ ഭാഗ്യരാജ്, മാച്ചോ-ഹിറോയിക് നായകന്മാരില്‍ നിന്നും വ്യത്യസ്തമായി പ്രേക്ഷകര്‍ക്ക് റിലേറ്റബിള്‍ ആയ എവരിഡെ ഹീറോസിനെയാണ് അവതരിപ്പിച്ചത്. 75 ലധികം സിനിമകളില്‍ അഭിനയിച്ച അദ്ദേഹം ഈ വര്‍ഷം സിനിമാ ജീവിതത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുന്നതിനിടെ സംവിധാനത്തിലേക്ക് തിരികെ വരുന്നതായി പ്രഖ്യാപിച്ചിരുന്നു. ധനുഷ് നായകനായ കുബേരയാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മലയാളത്തിലും അദ്ദേഹം സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
dfsadfefrd

